ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപിലെ സിനിമാപ്രവർത്തക ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കോടതിയുടെ നിർദേശപ്രകാരം പൊലീസിന് മുന്നിൽ ഹാജരാകാൻ ഇന്നലെ കൊച്ചിയിൽ നിന്ന് കവരത്തിക്ക് യാത്ര തിരിച്ചിരുന്നു.
രാജ്യത്തിനെതിരായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും നീതിക്കായി എന്നും ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ലക്ഷദ്വീപിലേക്ക് തിരിക്കും മുമ്പ് ഐഷ സുൽത്താന മാധ്യമങ്ങളോട് പറഞ്ഞു.ചാനൽ ചർച്ചയിലെ പരാമർശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കവരത്തി പൊലീസ് സ്റ്റേഷനിൽ ഐഷ സുൽത്താന ഹാജരാകണമെന്ന് നിർദേശിച്ച കോടതി, അറസ്റ്റ് ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. ഇന്ന് വൈകിട്ടാകും ഐഷ സുൽത്താന പൊലീസിന് മുന്നിൽ ഹാജരാകുക.
124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിൽ ഐഷ സുൽത്താനയുടെ ഇടപെടൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം ആരംഭിച്ച പരിഷ്‌കാരങ്ങൾ പലതും അതോടെ പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഐഷ സുൽത്താനയ്‌ക്കെതിരായ നടപടിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള സമ്മർദവും പൊലീസിനുമേലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here