ഭാര്യ മരിച്ചിട്ടും ആ നാലുമക്കളെയും അയാള്‍ ചേര്‍ത്തു പിടിച്ചു. പുനര്‍വിവാഹം നടത്താതെ മക്കള്‍ക്കായി ജീവിച്ചു. നല്ല ഷര്‍ട്ടും മുണ്ടും നല്‍കി മക്കളോടൊപ്പം യാത്ര ആരംഭിച്ചപ്പോള്‍ ആ അപ്പന്‍ കരുതിയത് മക്കളുടെ വീടുകളിലേക്കാണെന്നാണ്. പക്ഷെ വണ്ടി നിന്നത് വൃദ്ധസദനത്തിനു മുന്നിലായിരുന്നു. ‘ദി സൗണ്ട് ഓഫ് ഏജ് ‘ എന്ന ലഘുചിത്രം വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ വ്യഥയാണ് പങ്കുവയ്ക്കുന്നത്. ചിത്രം ഇതിനകം അഞ്ചുലക്ഷംപേര്‍ കണ്ടുകഴിഞ്ഞു.
വൃദ്ധസദനത്തില്‍ മണിയടിയും ഫോണടിയും കേള്‍ക്കുമ്പോള്‍ ആ അപ്പന്‍ കാതോര്‍ക്കും. പോസ്റ്റുമാന്‍ എത്തുമ്പോള്‍ കണ്‍കളില്‍ പ്രതീക്ഷ. പക്ഷെ ആരും എത്തിയില്ല. ഒടുവില്‍ മക്കളെയൊന്ന് കാണാനായി മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആയ ആര്‍ഡിഒ മുമ്പാകെ അപേക്ഷ നല്‍കുന്നു. കോടതി നിയമപ്രകാരം വാദം കേള്‍ക്കാന്‍ മക്കളെ കോടതി വിളിച്ച് വരുത്തി. തിമിര്‍ത്തു പെയ്യുന്ന മഴക്കിടയിലും മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്ന് ആ അഞ്ചുമക്കളും വിയര്‍ക്കുകയാണ്. മജിസ്ട്രേറ്റ് പലതവണ ആവശ്യപ്പെട്ടിട്ടും അപ്പനെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. അവസാനമായി മജിസ്ട്രേറ്റ് ചോദിച്ചു. ആര്‍ക്കെങ്കിലും അപ്പനെയൊന്നു കാണണോ. ചിലര്‍ തിരിഞ്ഞു നടന്നു. ചിലര്‍ തയ്യാറായി. ഒടുവില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ ചേതനയറ്റ അപ്പന്റെ ശരീരം കാണിച്ചു.
തൃശൂര്‍ ആളുര്‍ കരിപ്പായി ജിജോ ജോര്‍ജാണ് ഡയറക്ടര്‍. കൈനകിരി തങ്കരാജിന്റെ അപ്പന്റെ വേഷം ഹൃദയത്തില്‍ തട്ടി. മുത്തുമണി സോമസുന്ദരനാണ് മജിസ്ട്രേറ്റായി വേഷമിട്ടത്. രഞ്ജിത്ത് മനമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്‌കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലായിരുന്ന സി ലതികയുമായി ചര്‍ച്ച ചെയ്താണ് തിരക്കഥ രചിച്ചതെന്ന് ജിജോ ജോര്‍ജ് പറഞ്ഞു. ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മാര്‍ഷല്‍ സി രാധാകൃഷ്ണനും സഹായിച്ചു. സുരേന്ദ്രന്‍ വാഴക്കാടും മാത്യു മാമ്പ്രയും ചേര്‍ന്നാണ് നിര്‍മാണം. വയോജനങ്ങളോടുള്ള ക്രുരതകള്‍ക്കെതിരായ ശക്തമായ പ്രതികരണമാണ് സിനിമയെന്ന് സാമൂഹ്യനീതി വകുപ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖപേജില്‍ പ്രതികരിച്ചു. ചിത്രം ബോധവല്‍ക്കരണത്തിനായി പ്രയോജനപ്പെടുത്തുമെന്ന് സാമൂഹ്യനീതി വകുപ്ഡ യറക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here