25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചു. സംഭവത്തിൽ യുവതി അടക്കമുള്ളവർ അറസ്റ്റിലായി.

ശാസ്‌താംകോട്ട സ്വദേശിയായ ഗൗതം കൃഷ്‌ണ (25) യെയാണ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് എന്ന ചിഞ്ചു റാണിയാണ് (30) ക്വട്ടേഷൻ നൽകിയത്.

ലിൻസിക്കൊപ്പം ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല അയിരൂർ അഞ്ചുമുക്ക് ക്ഷേത്രത്തിന് സമീപം തുണ്ടിൽ അമ്പു (33), വർക്കല കണ്ണമ്പ പുല്ലാനിക്കോട് മാനസസരയിൽ അനന്ദു പ്രസാദ് (21) എന്നിവരും അറസ്റ്റിലായി.

ഗൗതം കൃഷ്‌ണയെയും സുഹൃത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്‌ണു പ്രസാദ് (22) എന്നിവരെയുമാണ് തട്ടിക്കൊണ്ടു പോയി മർദിച്ചു അവശനാക്കി വഴിയിൽ ഉപേക്ഷിച്ചത്. മർദ്ദനത്തിന് ഇരയായ വിഷ്‌ണു പ്രസാദിന്‍റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്.

ലിൻസി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഭർത്താവ് ഗൾഫിലാണ്. ഒന്നര വർഷം മുൻപാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്‌ണു എന്നിവർ പാരിപ്പള്ളിയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജൻറുമാരാണ്. ഇവരുടെ ബന്ധം ശക്തമായതോടെ മൊബൈൽ ഫോണും മറ്റും ലിൻസി ഗൗതമിനായി നൽകിയിരുന്നു. ഇതിനിടെ വിവാഹ അഭ്യർഥന നിരസിച്ച് അകലാൻ ശ്രമിച്ചതോടെ ഗൗതമിനോട് പകയായി.തുടർന്നാണ് വർക്കലയിലെ സംഘത്തിന് ക്വട്ടേഷൻ നൽകുന്നത്.

വിഷ്‌ണു ചാത്തന്നൂരിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14 നു ഉച്ചയ്ക്ക് ലിൻസി വിഷ്‌ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണം എന്നും പറഞ്ഞു. ക്വട്ടേഷൻ സംഘം എത്തി വിഷ്‌ണുവിനെ കാറിൽ കയറ്റി അയിരൂർ കായൽ വാരത്ത് എത്തിച്ചു.

മർദിച്ച ശേഷം വിഷ്‌ണുവിനെകൊണ്ട് ഗൗതമിനെ വിളിച്ചു വരുത്തി. തുടർന്ന് ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയിൽ ഒളിവിൽ കഴിയുമ്പോ‍ഴാണ് ലിൻസിയെ പിടികൂടുന്നത്. ക്വട്ടേഷൻ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40,000 രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 10,000 രൂപ ആദ്യം നൽകി. കൃത്യത്തിന് ശേഷം ബാക്കി തുകയും നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News