പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31 ഓടെ പ്രഖ്യാപിക്കും; സി ബി എസ് ഇ സുപ്രീം കോടതിയില്‍

ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ സുപ്രീം കോടതിയില്‍. പരീക്ഷാഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിര്‍ണയ പദ്ധതിയില്‍ ഭേദഗതി കൊണ്ടുവന്നതും സി ബി എസ് ഇ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ തന്നെ നിലപാട് അറിയിക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സി ബി എസ് ഇ സുപ്രീം കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍ ഇങ്ങനെ: ‘ജൂലൈ 31ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും. പരീക്ഷാഫലത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്‍ സബ്ജക്ടുകളില്‍ മാത്രമായി എഴുത്തു പരീക്ഷ നടത്തും. ഇതിനായി ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും’. പരീക്ഷ ഫലം അന്തിമമായിരിക്കുമെന്നും സി ബി എസ് ഇ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സി ബി എസ് ഇയുടെ സമിതിക്ക് വിടുമെന്നും അറിയിച്ചു.

അതേസമയം, സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെയും, മൂല്യനിര്‍ണയരീതിയെയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റി. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു. അനിശ്ചിതത്വമല്ല, പ്രതീക്ഷയുടെ കിരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ നിലപാട് അറിയിക്കണം.

നിലപാട് അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ തന്നെ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തിന്റെ അഭിഭാഷകന് മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News