നവി മുംബൈയിലെ നിർദിഷ്ട അന്തരാഷ്ട്ര വിമാനത്താവളത്തിന് എന്ത് പേര് നൽകണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനിടെ പുതിയ നിർദ്ദേശവുമായി എം എൻ എസ് നേതാവ് രാജ് താക്കറെയും രംഗത്തെത്തിയിരിക്കയാണ്.
ഛത്രപതി ശിവാജിയുടെ പേര് നൽകണമെന്നാണ് എം.എൻ.എസിന്റെ നിലപാട്. നിർമ്മാണം കാത്തിരിക്കുന്ന വിമാനത്താവളത്തിന്റെ പേര് സംബന്ധിച്ച തർക്കം രൂക്ഷമായിരിക്കുമ്പോഴാണ് നവ നിർമ്മാണ സേനയുടെ നിലപാട് പാർട്ടി അധ്യക്ഷൻ രാജ്താക്കറെ അറിയിച്ചത്.
വിമാനത്താവളത്തിന് അഗ്രിസമുദായ നേതാവ് ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി ഓൾ പാർട്ടി ആക്ഷൻ കമ്മിറ്റിയും രംഗത്തുണ്ട്. വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതലയുള്ള സിഡ്കോയുടെ മുന്നിൽ ജൂൺ 24 ന് ‘വാട് പൂർണിമ’ ആഘോഷിച്ച് പ്രതിഷേധിക്കാനിരിക്കയാണ് ഇവരുടെ വനിതാ വിഭാഗം.
ഇതിനിടയിൽ വിമാനത്താവളത്തിന് ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ.ആർ.ഡി. ടാറ്റായുടെ പേര് നൽകണമന്നാവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും സജീവമാണ് . ശിവസേന സ്ഥാപകൻ ബാൽ താക്കറേയുടെ പേര് വിമാനത്താവളത്തിന് നൽകണമെന്നുള്ള സിഡ്കോയുടെ പ്രമേയം പോയ വാരം മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചിരുന്നു.
1997ൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഇപ്പോഴും ഭൂമി നിരപ്പാക്കല്‍ ഘട്ടത്തിലാണ്. നിരവധി പ്രതിസന്ധികളിൽ സമയപരിധികള്‍ നഷ്ടമായ നിർമ്മാണ പ്രവർത്തനം മഹാമാരിയില്‍ വീണ്ടും അനശ്ചിതത്വത്തിലായിരിക്കയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here