കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി കിരണിന്‍റെ മാതാപിതാക്കള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി എന്നും വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നും കിരണിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കി.
ബഹളം കേട്ടെത്തുമ്പോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത്. 3.45 ഓടെ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാ പിതാക്കള്‍ പറഞ്ഞു.
കിരണ്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിസ്മയ മരിക്കുന്നതിന് തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പൊലിസിന് മൊഴി നല്‍കി.
തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതെന്നും കിരണ്‍ പറയുന്നു.
വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായതായി കിരണ്‍ സമ്മതിച്ചു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമം കിരണിനെതിരെ ചുമത്തിയെന്നാണ് സൂചന. മറ്റ് വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലെ തീരുമാനം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം,സംഭവത്തില്‍ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും പ്രകാരം വനിതാ കമ്മിഷന്‍ കേസെടുത്തു. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here