നിലമേൽ പോരുവഴിയിൽ വിസ്‌മയയെ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു.വിസ്മയയുടെ വീട്ടിലെത്തി ഹർഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ പ്രതിക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും പ്രതിക്ക് ശക്‌തമായ ശിക്ഷ തന്നെ വാങ്ങി നൽകാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും ഐജി പറഞ്ഞു.
ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ആവശ്യമെങ്കിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
അതേസമയം വിസ്മയയുടെ ഭർത്താവ് കിരൺ വീട്ടിൽ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീർപ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യത്തിൽ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു, അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്നാണ് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും ഐജി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here