വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീയാണോ, എന്നാൽ നിങ്ങളുടെ സഹായത്തിന് ഇനി ‘അപരാജിത’ കൂടിയുണ്ട്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി അപരാജിത ഓൺലൈൻ എന്ന സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നു.
സർക്കാരിന്‍റെ സ്ത്രീ സുരക്ഷയ്ക്കായുള്ള നിലവിലെ പദ്ധതികൾക്ക് പുറമെയാണ് പൊലീസിന്‍റെ നേതൃത്വത്തിൽ അപരാജിത കൂടി യാഥാർത്ഥ്യമായത്.
സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് പരാതി നൽകാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാർഹിക പീഡന പരാതികളും ഇനി അറിയിക്കാം സാധിക്കും.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പൊലീസിൻറെ ഇടപെടൽ കൂടിയാണിത്.
സ്ത്രീധന പീഡന പരാതികൾ ഉൾപ്പെടെയുള്ള ഗാർഹികപീഡന പരാതികൾ ഓൺലൈൻ സംവിധാനത്തിലൂടെ അപരാജിതയിൽ അറിയിക്കാം . ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. അല്ലെങ്കിൽ 94 97 99 69 92 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് പരാതി പറയാം.
കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. വിളിക്കേണ്ട നമ്പർ 94 97 90 09 99, 94 97 90 02 86. സ്ത്രീധനപീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ നടപടികളിലേക്ക് സർക്കാർ കടന്നത്.
പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്ഐ അവരെ സഹായിക്കും.
94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ നൽകാം.ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് എസ്പിമാരെ നേരിട്ട് വിളിക്കാനും പദ്ധതിയൊരുങ്ങുന്നുണ്ട്. ‘ദൃഷ്ടി’ എന്ന പേരിലാണ് പുതിയ പദ്ധതി. എസ്പിമാരെ വാട്സ് ആപ്പ് നമ്പറിലാണ് വിളിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് പരാതി കേൾക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here