സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ ടീച്ചർ

കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം മാറ്റമുണ്ടാക്കാൻ നിയമ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയണം. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓരോ വ്യക്തിയും അതിൽ പങ്കുചേരണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും കെ.കെ. ശൈലജ ടീച്ചര്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്ത് വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിപത്തിനെതിരെ വിപുലമായ ചില പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. 2025ഓടെ കേരളത്തിൽ സ്ത്രീധനപീഡനങ്ങൾ പൂർണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിനുകളും ഇടപെടലുകളുമാണ് പ്ലാൻ ചെയ്തത്.

കോളേജ് ക്യാമ്പസുകളിലും നവമാധ്യമങ്ങൾ വഴിയും പ്രചരണപരിപാടികൾ മുന്നോട്ടു കൊണ്ടുപോവുകയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും പൊലീസിന്റെയുമെല്ലാം സഹകരണത്തോടെ പ്രായോഗിക നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടയിൽ കൊവിഡ് മഹാമാരി വന്നതിനാൽ ഈ പ്രവർത്തനത്തിൽ വേണ്ടത്ര കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.സമൂഹത്തിൽ ബോധപൂർവ്വമായി നടത്തുന്ന ഇടപെടലിലുടെ മാത്രമെ സർക്കാർ പദ്ധതികൾ പ്രാവർത്തികമാവുകയുള്ളുവെന്നും കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here