ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വീതം നല്‍കിയിട്ടുണ്ട്. തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ സുഗമമായി നടത്തുന്ന വാക്‌സിന്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്‌സിന്‍ സ്വീകരിച്ചു. 1,16,41,451 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 11,17,931 ഡോസ് കോവാക്‌സിനുമാണ് സ്വീകരിച്ചത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 39,93,967 പേരുമാണ് വാക്‌സിനെടുത്തത്.

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്‌സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്‌സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്‌സിന്‍ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയത്.

സംസ്ഥാനത്ത് പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് ആ ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. തിങ്കളാഴ്ച 2.62 ലക്ഷം ഡോസ് വാക്‌സിനും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News