ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ 170നു പുറത്ത്; ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 139 റണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 139 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 170 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 41 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. രോഹിത് ശര്‍മ്മ 30 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തി. ട്രെന്റ്‌ബോള്‍ട്ടിന് മൂന്ന് വിക്കറ്റുണ്ട്. 53 ഓവറുകളാണ് മത്സരത്തില്‍ ഇനി ബാക്കിയുള്ളത്.

റിസര്‍വ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഇന്ന് കളി തുടങ്ങി ആറാം ഓവറില്‍ കോലി (13) ജമീസണു മുന്നില്‍ കീഴടങ്ങി. ജമീസണിന്റെ ഔട്ട്‌സ്വിങ്ങറില്‍ ബാറ്റ് വച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാറ്റ്‌ലിങിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലും ജമീസണ്‍ തന്നെയാണ് ഐ പി എലിലെ തന്റെ ടീം ക്യാപ്റ്റനെ മടക്കി അയച്ചത്. തന്റെ അടുത്ത ഓവറില്‍ പൂജാരയും (15) ജമീസണു മുന്നില്‍ വീണു. വീണ്ടും ഒരു ഔട്ട്‌സ്വിങ്ങറിലൂടെ പൂജാരയെ ജമീസണ്‍ സ്ലിപ്പില്‍ ടെയ്‌ലറുടെ കൈകളില്‍ എത്തിച്ചു. പിന്നാലെ രഹാനെ (15) ട്രെന്റ് ബോള്‍ട്ടിന് ഇന്നിംഗ്‌സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാറ്റ്‌ലിങ് ആണ് രഹാനെയെ പിടികൂടിയത്.

ആറാം വിക്കറ്റില്‍ ജഡേജയും പന്തും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പലതവണ ജീവന്‍ ലഭിച്ച പന്ത് ഏത് സമയവും പുറത്താവാമെന്ന നിലയിലാണ് ബാറ്റ് ചെയ്തത്. എന്നാല്‍, ജഡേജയാണ് ആദ്യം പുറത്തായത്. 16 റണ്‍സെടുത്ത ജഡേജ നീല്‍ വാഗ്‌നറുടെ പന്തില്‍ വാറ്റ്ലിങിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. പിന്നാലെ പന്തിനെയും (41), അശ്വിനെയും (7) ഒരു ഓവറില്‍ പുറത്താക്കിയ ട്രെന്റ് ബോള്‍ട്ട് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. പന്തിനെ ഹെന്റി നിക്കോള്‍സും അശ്വിനെ റോസ് ടെയ്ലറും പിടികൂടുകയായിരുന്നു. മൂന്ന് ബൗണ്ടറികള്‍ അടക്കം 13 റണ്‍സെടുത്ത ഷമി ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഷമിയെ ടോം ലതം പിടികൂടുകയായിരുന്നു. ആ ഓവറില്‍ തന്നെ ബുംറയും (0) മടങ്ങി. ലതം തന്നെയാണ് ബുംറയെയും പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News