തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ബാലരാമപുരം സ്വദേശിയെ (33) മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വാർഡിലെ ഡോക്ടർമാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി ഇൻഫർമേഷനിൽ ഇതിനായി 3 പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാർഡുകളിലും ഫോണും ടാബും നൽകുന്നതാണ്.
വീട്ടിലുള്ളവർ രോഗിയുടെ വിവരങ്ങൾ എസ്.എം.എസ്. അയച്ചാൽ ആ രോഗികളുമായി വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്. അതിനുള്ള സൗകര്യം ആരോഗ്യ പ്രവർത്തകർ ചെയ്യുന്നതാണ്. പാവപ്പെട്ട രോഗികൾക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരിൽ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതൽ 5 മണിവരെ വീഡിയോ കോൾ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതൽ ഈ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇൻഫർമേഷന്റെ 0471 2528225 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ, അലുമ്‌നി അസോസിയേഷൻ പ്രതിനിധികളായ ഡോ. ജോൺ പണിക്കർ, ഡോ. വിശ്വനാഥൻ, ഡോ. കെ. ദിനേശ്, ഡോ. ജി. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here