മുംബൈയിൽ വ്യാജ വാക്‌സിൻ വ്യാപകം.ഇതുവരെ രണ്ടായിരത്തിലധികം പേരാണ് വിവിധ ഇടങ്ങളിലായി വ്യാജ വാക്സിനേഷൻ ഡ്രൈവുകൾക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം 5 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് എന്ന മഹാമാരിയെ നേരിടുവാൻ നഗരം പോരാടുന്നതിനിടയിലാണ് വാക്‌സിനേഷന്റെ പേരിൽ അരങ്ങേറിയ തട്ടിപ്പുകൾ നഗരവാസികളിൽ ആശങ്ക പടർത്തിയത്.
വ്യാജ വാക്സിനുകൾ സ്വീകരിച്ചവരുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കാൻ സർക്കാരിനും മുനിസിപ്പൽ അധികൃതർക്കും കോടതി നിർദേശം നൽകി.
അതേസമയം നഗരത്തിലെ അനധികൃത വാക്‌സിനേഷൻ ക്യാമ്പുകളിൽ കുത്തി വച്ചത് യഥാർഥ കൊവിഡ് വാക്‌സിനുകളല്ലെന്ന് പൊലീസ് കണ്ടെത്തി. കാന്തിവ്‌ലി ഹിരാനന്ദാനി ഹെറിറ്റേജ് സൊസൈറ്റിയിലെ 390 അംഗങ്ങൾ, മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സിലെ മുന്നൂറിലധികം ജീവനക്കാരും കുടുംബാംഗങ്ങളും, ആദിത്യ കോളജിലെ ജീവനക്കാരും വിദ്യാർഥികളും തുടങ്ങി ഒട്ടേറെ പേർക്ക് ലഭിച്ചതു മറ്റെന്തെങ്കിലും ദ്രാവകമാണെന്നും വാക്‌സിനേഷൻ തട്ടിപ്പ് കേസിൽ പൊലീസ് സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷന്റെ പേരിൽ 700 രൂപയോളം ഈടാക്കി വാക്‌സിൻ പോലും ഇല്ലാതെയാണ് കുത്തിവയ്ക്കുന്നതെന്ന പരാതിയുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here