മുംബൈയിലെ കൊവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ രണ്ടായിരത്തോളം പേരെ കബളിപ്പിച്ചു വ്യാജ വാക്‌സിൻ നൽകിയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ കുത്തി വച്ചത് വെള്ളമോ ഗ്ലൂക്കോസോ ആകാമെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം.
അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും 12.40 ലക്ഷം രൂപ കണ്ടെടുത്തു. പ്രധാന പ്രതികളായ മനീഷ് ത്രിപാഠിയുടെയും മഹേന്ദ്ര സിങ്ങിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഈ സംഘം നഗരത്തിൽ ഇത് വരെ എട്ട് ക്യാമ്പുകൾ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിൽ കാന്തിവലിയിലെ ഹിരാനന്ദാനി ഹെറിറ്റേജ് ഹൌസിങ് സൊസൈറ്റി പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച അഴിമതിയുടെ വാർത്തകൾ പുറത്തു വരുന്നത്. തുടർന്ന് ബോളിവുഡ് നിർമ്മാതാവ് രമേഷ് തൗറാണിയും പരാതിയുമായി രംഗത്തെത്തിയിരുന്നു.
വാക്സിൻ എടുത്തവരിൽ പ്രയാസങ്ങളൊന്നും അനുഭവപ്പെടാതിരുന്നതാണ് സംശയം ഉയർത്തിയത്.കൂടാതെ വാക്സിനെടുത്തവർക്ക് ആഴ്ച കഴിഞ്ഞും സന്ദേശം ലഭിക്കാതെ വന്നതോടെ സംശയം ഇരട്ടിച്ചു. വാക്‌സിൻ എടുക്കുന്ന സമയത്ത് ഫോട്ടോയോ സെൽഫിയോ എടുക്കാൻ അനുവദിച്ചിരുന്നില്ലെന്നും സൊസൈറ്റിയിലെ അന്തേവാസികൾ പറഞ്ഞിരുന്നു.
രണ്ടാഴ്ച കഴിഞ്ഞ് സ്വകാര്യ ആശുപത്രികളുടെ പേരിൽ ഇവർക്ക് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ബന്ധപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ കൈമലർത്തുകയായിരുന്നു.ഇതിനെ തുടർന്ന് ബോംബെ ഹൈക്കോടതി ബിഎംസിയോട് കുപ്പികളിലുള്ളത് എന്താണെന്ന് കണ്ടെത്താനും ഇരകളുടെ ആരോഗ്യം വിലയിരുത്താനും കൊവിഡ് ആന്റിബോഡികൾ പരിശോധിക്കാനും ആവശ്യപ്പെട്ടു. അതോടൊപ്പം എല്ലാവർക്കും ശരിയായ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താനും നിർദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here