യൂറോ കപ്പ്: പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.രാത്രി 9:30 ന് നടക്കുന്ന മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിനെ നേരിടും.അജയ്യരായ അസൂറിപ്പടയ്ക്ക് ഓസ്ട്രിയയാണ് എതിരാളി.രാത്രി 12:30 ന് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

ഒൻപത് പതിറ്റാണ്ട് മുമ്പ് വിക്റ്റോറിയോ പോസോയുടെ കീഴിൽ ഇറ്റലി ടീം കുറിച്ച റെക്കോർഡ് കടപുഴക്കാൻ മാഞ്ചീനിയുടെ സെൻസേഷൻ സംഘം റെഡി. തുടർച്ചയായി 30 മത്സരങ്ങളിൽ അജയ്യരായ നീലപ്പട പ്രീ ക്വാർട്ടറിലും ഫോം ആവർത്തിച്ചാൽ അത്യപൂർവ്വ റെക്കോർഡ് കൈപ്പിടിയിലൊതുക്കും.

കഴിഞ്ഞ 11 മത്സരങ്ങളിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് അസൂറികളുടെ വിസ്മയക്കുതിപ്പ്. ജിയാൻലൂയിജി ബഫണിന്റെ യഥാർത്ഥ പിൻഗാമിയാണ് താനെന്ന് ഗോൾകീപ്പർ ഡൊണ്ണാരുമ്മ തെളിയിച്ചു കഴിഞ്ഞു.

കില്ലീനിയും ബൊനൂച്ചിയും കോട്ട കെട്ടുന്ന പ്രതിരോധവും ജോർഗീഞ്ഞോയും ലോക്കാടെല്ലിയും കളി മെനയുന്ന മധ്യനിരയും ഇമൊബീലും, ഇൻസിഗ്നെയും ഉൾപ്പെട്ട മുന്നേറ്റനിരയും ഉജ്വല ഫോമിലാണ്. മാഞ്ചീനിയുടെ ചാണക്യ തന്ത്രങ്ങൾ കൂടിയാകുമ്പോൾ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ഇപ്പോൾ അസൂറിപ്പട .

ക്ലബ്ബ് ഫുട്ബോളിലെ സൂപ്പർ താരം റയൽ മാഡ്രിഡിന്റെ ഡേവിഡ് അലാബ നയിക്കുന്ന ഓസ്ട്രിയയാണ് ഇറ്റലിക്ക് പ്രീ ക്വാർട്ടർ എതിരാളി.സി ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയയുടെ പ്രീക്വാർട്ടർ പ്രവേശം.

ഫ്രാങ്ക് ഫോഡ പരിശീലകനായ ഓസ്ട്രിയക്ക് അറ്റാക്കിങ് ഫുട്ബോൾ ശൈലിയോടാണ് കമ്പം. ജർമൻ ക്ലബ്ബ് ഹോഫെൻഹെയിം താരം ക്രിസ്റ്റോഫ് ബൊംഗാർട്ട്ണറാണ് ടീമിലെ പ്ലേമേക്കർ. അട്ടിമറി വിജയത്തിൽ കുറഞ്ഞൊന്നും ടീം ലക്ഷ്യമിടുന്നില്ല.

രാത്രി 9 :30 ന് ആംസ്റ്റർഡാം അരീനയിൽ നടക്കുന്ന മത്സരത്തിൽ ഗാരെത്ത് ബെയിലിന്റെ വെയിൽസ് ക്രിസ്റ്റ്യൻ എറിക്സണിന്റെ സ്വന്തം ടീം ഡെന്മാർക്കിനെ നേരിടും.ബി ഗ്രൂപ്പിൽ നിന്നും അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് ഡാനിഷ് ടീം അവസാന 16 ൽ ഇടം നേടിയത്.

പ്രതിഭകളുടെ നിറസാന്നിധ്യമാണ് ഡെന്മാർക്ക് ടീമിന്റെ കരുത്ത്.ഗോൾകീപ്പർ കാസ്പർ ഷ്മിഷേലിന്റെ വിസ്മയ രക്ഷപ്പെടുത്തലുകളും ടീമിന് മുതൽകൂട്ടാകും. അതേ സമയം ആറോൺ റാംസിയാണ് വെൽഷ് ടീമിൻടെ പ്ലേമേക്കർ.

വിംഗുകളിലൂടെയുള്ള ബെയിലിന്റെ അതിവേഗത്തിലുള്ള മുന്നേറ്റങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഡാനിയേൽ ജെയിം സാണ് ടീമിലെ സൂപ്പർ സ്ട്രൈക്കർ. ചുവപ്പ് കാർഡ് കണ്ട എതൻ അമ്പാടിന്റെ അസാന്നിധ്യം ഡെന്മാർക്കിനെതിരെ വെയിൽസിന് തിരിച്ചടിയാകും. ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ ഏതെന്നറിയാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here