കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസില്‍ അന്വേഷണ സംഘം പ്രതികളിൽ നിന്ന് അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ വീണ്ടെടുത്ത തുക ഒരു കോടി അൻപതുലക്ഷമായി.
കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തതിൽ നിന്നാണ് പണത്തെ സംബന്ധിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി.
ബി.ജെ.പി കുഴൽപ്പണക്കേസിലെ പ്രതികളായ അലി, റഹീം എന്നിവർ കവർച്ചയ്ക്കു ശേഷം ലഭിച്ച അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കടം കൊടുത്തിരുന്നു. ഈ തുകയാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. ഇതോടെ കവർച്ച ചെയ്ത മൂന്ന് കോടി രൂപയിൽ ഒരു കോടി അൻപത് ലക്ഷം രൂപ അന്വേഷണ സംഘം വീണ്ടെടുത്തു. ബാക്കി തുക വീണ്ടെടുക്കാനായി ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേസമയം, വീണ്ടെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ധർമ്മരാജൻ സമർപ്പിച്ച ഹർജി 30 ഇരിങ്ങാലക്കുട മജീസ്ട്രേറ്റ് കോടതി പരിഗണിക്കും. 23 ന് കോടതി ഹർജി പരിഗണിച്ചപ്പോൾ പണത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ധർമ്മരാജൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here