ടോവിനോയുമൊത്തുള്ള മറക്കാൻ പറ്റാത്ത രസകരമായ ഓർമ്മകൾ പങ്ക് വെക്കുകയാണ് ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥ്.ആൽബർട്ട് ആൻ്റണി സംവിധാനം ചെയ്ത സ്റ്റാറിങ്ങ് പൗർണമി എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നടന്ന കാര്യങ്ങളാണ് സിനു പങ്ക് വെക്കുന്നത്.ഇപ്പോൾ പറയുമ്പോൾ രസകരമെന്നു തോന്നുമെങ്കിലും നടന്ന സമയത്ത് അതത്ര തമാശയായിരുന്നില്ല എന്നും സിനു പറയുന്നു.
സിനു സിദ്ധാർത്ഥ്ന്റെ വാക്കുകളിലേക്ക്
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ കണ്ട ഒരു രസകരമായ ട്രോള് പിക് എനിക്ക് സെൻഡ് ചെയ്‌തിട്ടു ടോവിനോ ചോദിച്ചു “ഈ പിക് കണ്ടിട്ടു എന്തെങ്കിലും ഓർക്കുന്നുണ്ടോ സിനു ചേട്ടാ ..” ഒരു ചെറു പുഞ്ചിരിയോടെ കയ്യിലെ മുറിപ്പാടുകൾ നോക്കി ഞാൻ റിപ്ലൈ നൽകി
മറക്കാൻ പറ്റാത്ത രസകരമായ ഓർമ്മകൾ ആണ് ,ടോവിയും സണ്ണിവെയ്‌നും അഭിനയിച്ച ആൽബി ഡയറക്റ്റ് ചെയ്‌ത മരക്കാർ ഫിലിംസിന്റെ “സ്റ്റാറിങ് പൗർണമി എനിക്ക് നൽകിയത് .ഇന്നും അതിന്റെ ടീസർ കാണുന്നവർ സിനിമയുടെ റിലീസിനെ കുറിച്ച് ചോദിക്കാറുണ്ട് …ലേ-ലഡാക്ക് റോഹ്തങ്ങ്പാസ് എന്നീ സ്ഥലങ്ങളില്‍ മൈനസ് ആറു മുതല്‍ എട്ട് ഡിഗ്രി തണുപ്പിലായിരുന്നു ഷൂട്ട്.
സണ്ണിവെയ്നും ടൊവിനോ തോമസും പ്രധാന വേഷം ചെയ്യുന്ന സിനിമ..
അന്ന് ഏകദേശം 100 ക്യാമറ വെച്ചുള്ള ബുള്ളറ്റ് ടൈം ഷൂട്ട് ആയിരുന്നു . തീവ്രവാദികളും ഇന്ത്യൻ ആർമിയും ആയുള്ള ഏറ്റുമുട്ടൽ ആയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.വൈകുന്നേരമായപ്പോള്‍ ലൈറ്റ് പോകുന്നതിന്‍റെ തിരക്ക്, ലൈറ്റ് പോകുന്നതിലുപരി മഞ്ഞുമലയില്‍ തണുപ്പ് കേറി വരുന്നതിന്‍റെ കാഠിനും. നാല് മണിക്ക് പാക്കപ്പ് ചെയ്യണം.
ഒരു മൂന്ന് മണിയായി കാണും.അന്ന് ഷൂട്ടിനു നോർത്ത് ഇന്ത്യൻസ് കൊണ്ട് വന്ന തോക്കിന്‍റെ പ്രത്യേകത, ഒരു ട്രിഗ്ഗർ അമര്‍ത്തിയാല്‍ പതിനാറെണ്ണം ഓരോന്ന് ഓരോന്നായി പൊട്ടുന്നതയിരുന്നു . ഇതിന്‍റെ ഭയങ്കര ശബ്ദംകാരണം തൊട്ടടുത്തൊന്നും ആരും നിക്കില്ല. അതില്‍ നിന്നും തീ ചെറുതായി തെറിക്കുകയും വലിയ ശബ്ദവും ഉണ്ടാകും.. ഞാൻ മഞ്ഞില്‍ ഒരു സുരക്ഷയും നോക്കാതെ ചാടി വീണു കിടന്നു. തോക്കും ഞാനും തമ്മില്‍ ഒരു മീറ്ററിനുള്ളിലേ അകലം കാണുകയുള്ളൂ. നെഞ്ചത്തേക്ക് ക്യാമറ എടുത്തു വെച്ചു.”ടോവി ഒന്നും നോക്കണ്ട എന്‍റെ നേരെ വെടി വെച്ചോ” എന്ന് പറഞ്ഞു..ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന AK-47 പോലത്തെ തോക്കില്‍ നിന്നും ഒരല്പം വലിയ ശബ്ദത്തോടെ തീ തെറിക്കുമെങ്കിലും ഒരു സിംഗിള്‍ ഫയര്‍നു പോലും എല്ലാരും സേഫ്റ്റി നോക്കും. ക്യാമറക്ക് സേഫ്റ്റിഗ്ലാസ് വെച്ചു.മലര്‍ന്നു കിടക്കുന്ന എൻറെ ഇരുവശത്തുമായി കാലുവച്ച് തൊട്ടടുത്ത് നിന്ന് ഫയര്‍ ചെയ്യാൻ പോകുകയാണ്.. ഒരു നല്ല ഷോട്ട് എടുക്കാനുള്ള ത്രില്ലിൽ ഞാൻ എൻ്റെ സേഫ്റ്റി ഒന്നും ഓർത്തില്ല.
ഞാൻ വല്ലാത്തൊരു ആവേശത്തില്‍ “എന്‍റെ നേരെ തന്നെ വെടി വെച്ചോ”,എന്ന് പറയുന്നു. എൻറെ ആവേശം കണ്ടപ്പോ ടൊവിക്കും ആവേശം കൂടി,ഡയറക്ടര്‍ ആല്‍ബി ആക്ഷന്‍ എന്ന് പറഞ്ഞതും ഫൈറ്റുമാസ്റ്റര്‍ ഫയര്‍ എന്ന് പറഞ്ഞതും ടൊവി ചൂണ്ട്‌വിരല്‍ തോക്കിന്‍റെ കാഞ്ചിയില്‍ അമര്‍ത്തി. ഒരു കതിന പൊട്ടിയ ശബ്ദവും കുറേ പൊകയും കൂട്ടത്തില്‍ എൻറെ ഉച്ചത്തിലുള്ള നിലവിളിയും. ക്യാമറമാനേ പുക കാരണം കാണുന്നില്ല.. സ്പോട്ടില്‍ നിന്നവരെല്ലാം കിടുങ്ങി. തോക്കിൻറെ ഇലക്ട്രിക്കൽ കണക്ഷൻ ഷോര്‍ട്ട് ആയതാണ് എന്ന് അറിയില്ല.
പതിനാറ് റൗണ്ട് ഓരോന്നായി പൊട്ടേണ്ടതിന് പകരം ഒരു വലിയ കതിന പൊട്ടുന്ന പോലെ ഒരുമിച്ച് പൊട്ടി ഒരു തീ പോലെ എന്തോ തെറിച്ചു എൻറെ കയ്യില്‍ വീണു. തൃശൂര്‍ പൂരത്തിനു ഇടയില്‍ പെട്ട പോലെ സൗണ്ടും പുകയും മാത്രം.. വല്ലോം ഇളകിത്തെറിച്ചോ,ഇനി ബുള്ളെറ്റ് വല്ലോം മാറിപോയോ,ഒന്നും അറിയാന്‍ പറ്റുന്നില്ലായിരുന്നു ആ സമയത്ത്..
ആ ലൊക്കേഷനിലെ ആള്‍ക്കാരുടെ നിലവിളിയും ബഹളവും മാത്രം കേള്‍ക്കാം,എല്ലാമൊരു സ്ലോമോഷന്‍ പോലെയാണ് ഞാന്‍ കണ്ടത്. കണ്ണില്‍ ഇരുട്ട് കേറിയ നിമിഷം..
ഗൺ പാർട്ടീസ് പൊന്നു പോലെ കൊണ്ട് നടക്കുന്ന തോക്കു ഈ ബഹളത്തിനിടയിൽ ടോവിയുടെ കയ്യിൽ നിന്നും എങ്ങനെയോ താഴെ വീണു..എന്‍റെ ഭാഗ്യം എന്ന് പറയാം കയ്യില്‍ കുറച്ചു മുറിവ് മാത്രേ പറ്റിയിട്ടുള്ളൂ..ആൽബി എൻറെ ഇടതും വലതും മാറി നിന്ന് വിളിച്ച് നോക്കി,വീണ്ടും ഭാഗ്യം,ക്യാമറാമാന്‍റെ കേഴ്വിക്കും കൊഴപ്പമൊന്നുമില്ല.
അന്ന് വൈകുന്നേരം ഒരു അസിസ്റ്റൻറ് ഡയറക്ടറുടെ മൊബൈൽ വീഡിയോ കാണുമ്പോഴാണ് ഒരു കാര്യം എല്ലാരും ശ്രദ്ധിക്കുന്നത്, ക്യാമറമാന് അപകടം പറ്റിയിട്ടും ടോവിനോ എന്താ തിരിഞ്ഞു തലകുനിച്ച് ഒന്നും മിണ്ടാതെ തിരിഞ്ഞുപോലും നോക്കാതെ നടന്നു പോയത് എന്ന് ആൽബി ചോദിച്ചപ്പോൾ ടൊവിനോ പറഞ്ഞ ഒരു കാര്യമുണ്ട്.
”എല്ലാം ഓക്കേ ആണ് ചേട്ടാ.., ഞാനൊരുപാട് സ്വപ്നങ്ങളും ആയി വന്നിട്ട് ഇത്രയും ദിവസം മൈനസ് ഡിഗ്രി മഞ്ഞിലും കിടന്നു എന്‍റെ കഥാപാത്രത്തിന്‍റെ അവസാനഘട്ട ഷൂട്ടിങ്ങിന്‍റെ ഇടയില്‍ ക്യാമറമാനെ നെഞ്ചത്ത് വെടി വെച്ച് കൊന്ന എന്‍റെ നാളത്തെ അവസ്ഥയും ജയിലുമൊക്കെ ആലോചിച്ചു നടന്ന് പോയതാണ്”.
ഇപ്പോഴും എൻറെ കയ്യില്‍ സ്റ്റാറിംഗ് പൗർണ്ണമിയെ ഓർമ്മിപ്പിക്കാൻ ആ ചെറിയ പാടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here