വിസ്മയയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ഗവ‍ർണ‍റെത്തി

കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വികാരഭരിതനായി. കേരളത്തിലെ എല്ലാ പെൺകുട്ടികളും എൻ്റെയും മക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീധനം പോലുള്ള മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ട്.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ​ഗവർണർ പ്രതികരിച്ചു.

സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ​അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്.

പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനിൽക്കുന്നുണ്ട്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ പിന്നിലാണ്. സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം അനിവാര്യമാണ്. ഇതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ അറസ്റ്റിലായ കിരൺ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭർതൃഗൃഹത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയിൽ തൂങ്ങി നിൽക്കുന്നത് ഭർത്താവ് കിരൺ കുമാർ മാത്രമാണ് കണ്ടിട്ടുളളത്.അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും. വിസ്മയയെ മർദ്ദിക്കാൻ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താൻ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel