ജീവിത വഴിയിൽ തളരാത്ത പോരാളി ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും: ആനിശിവയ്ക്ക് അഭിനന്ദന പ്രവാഹം

ജീവിത വഴിയിൽ തളരാത്ത പോരാളി വർക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പരിഗണിക്കുകയായിരുന്നു.

തിരുവനന്തപുരം റേഞ്ചിൽ നിന്ന്‌ കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കർ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കൊച്ചി സെൻട്രൽ സ്റ്റേഷനിൽ ആയിരുന്നു ആനി ശിവ പരിശീലനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ആനിയും മകനും തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു.

മകൻ സൂര്യശിവ കൊച്ചിയിലെ സ്കൂളിൽ പഠനവും തുടങ്ങി.സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വർക്കലയിൽ എസ്.ഐ.ആയി ചുമതലയേൽക്കാൻ കഴിഞ്ഞദിവസം ആനി എത്തിയത്. കൊവിഡ് കാലത്ത് മകൻ ഒറ്റയ്ക്കാണെന്നും പഠനത്തിൽ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നൽകണമെന്നായിരുന്നു അപേക്ഷ.

ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച് നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവിൽ പൊലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.

ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ആനിശിവ ലോകത്തിന് തന്നെ മാതൃകയാണ്. ശിവഗിരി തീർഥാടന സമയത്ത് നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ സബ് ഇൻസ്‌പെക്ടർ ആയി എത്തിയപ്പോൾ അത് തളരാത്ത പോരാട്ടത്തിന്റെ ചിത്രം കൂടിയായി.

കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്.കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു.

ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങൾ ഉടലെടുത്തു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വിൽക്കൽ, ഇൻഷുറൻസ് ഏജൻറ്. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കൽ, ഉത്സവ വേദികളിൽ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു.

ഇതിനിടയിൽ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീടാണ് ഒരു സർക്കാർ ജോലി വേണം എന്ന സ്വപ്നം മനസ്സിൽ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് എസ്.ഐ കുപ്പായത്തിൽ ആനി ശിവ എത്തിനിൽക്കുന്നത്.

സ്വപ്രയത്നത്താൽ ജീവിതം തിരികെപ്പിടിച്ച് എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയെ മുൻമന്ത്രി കെ കെ ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആനി ശിവ കരുത്തിൻറെ പ്രതീകമാകുന്നു. ജീവിതത്തിൻറ പ്രതിസന്ധി ഘട്ടങ്ങളിൽ തോറ്റുകൊടുക്കാതെ മുന്നോട്ടു പോകാൻ പുതുതലമുറയ്ക്കുള്ള പാഠമാണ് ആനിയുടെ ജീവിതം.

ഗാർഹിക പീഢനങ്ങളുടെയും സ്ത്രീധനകൊലപാതകങ്ങളുടെയും വാർത്തകൾക്കിടയിൽ സമൂഹം ആഗ്രഹിക്കുന്ന പെൺകുട്ടിയായി ആനി തലയുയർത്തി നിൽക്കുന്നു. സ്ത്രീകൾ സ്വതന്ത്രരാകണമെങ്കിൽ സ്വന്തംകാലിൽ നിൽക്കാനുള്ള ആർജവം കാണിക്കണം.

പഠനം പൂർത്തിയാക്കി ജോലി കണ്ടെത്തുക എന്നത് തൊഴിലില്ലായ്മ രൂക്ഷമായ ഇന്നത്തെ സമൂഹത്തിൽ അത്ര എളുപ്പമല്ല. അവിടെയും ആനി വ്യത്യസ്ത മാതൃകയാകുന്നു.തൽകാലം തനിക്കും മകനും ജീവിച്ചുപോകാൻ നാരങ്ങവെള്ളം വിൽക്കുന്നതടക്കമുള്ള ജോലി തിരഞ്ഞെടുത്തത് അധ്വാനിച്ച് ജീവിക്കുന്നതിൻറെ അന്തസ്സ് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന
കാര്യമായി.

പെൺകുട്ടികളെ ഏതു വിധേനയും വിവാഹം ചെയ്ത് പറഞ്ഞയക്കാനല്ല, ഇതുപോലൊരു മകളെ കിട്ടാനാണ് മാതാപിതാക്കൾ ആഗ്രഹിക്കേണ്ടത്. അതിനുള്ള പിന്തുണയും പ്രേരണയുമാണ് കുട്ടികൾക്ക് നൽകേണ്ടത്.
ആനിയെ പരീക്ഷ എഴുതാൻ പ്രേരിപ്പിച്ച സുഹൃത്തിന് അഭിവാദ്യങ്ങൾ
SI ആനിശിവയ്ക്ക് ഒരു ബിഗ്സല്യൂട്ടെന്ന് കെ കെ ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആനി ശിവയ്ക്ക് ആശംസകളുമായി നടി ശ്വേതാ മേനോനും രം​ഗത്തെത്തിയിരുന്നു. ശ്വേതാ മേനോൻ പങ്കുവച്ച കുറിപ്പും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

‘ഭർത്താവും കുടുംബവും ഉപേക്ഷിച്ച്, 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവിലേക്ക് ഇറങ്ങുമ്പോൾ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വർഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകൾക്കും ശേഷം അവൾ ഇപ്പോൾ പൊലീസ് സബ് ഇൻസ്പെക്ടർ ആയി. 2014-ൽ ഒരു സുഹൃത്ത് നിർദ്ദേശിച്ചപ്രകാരം വനിതാ സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് ഹാജരാകാൻ അനി തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിൽ ചേർന്നു. വനിതാ പൊലീസിനായി അവർ ടെസ്റ്റിനും ഹാജരായി. 2016ൽ ഒരു വനിതാ പൊലീസായി നിയമിതയായി. 2019ൽ സബ് ഇൻസ്പെക്ടർ ടെസ്റ്റ് ക്ലിയർ ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഐസ്ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവൾ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് ശ്വേത കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News