കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം

ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ്ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജൂണ്‍ 19 ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.

പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കുറിന് തൊട്ടുമുമ്പെടുത്ത റാപിഡ്-പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്, രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. കേരളത്തില്‍ റാപിഡ് പി സി ആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്.

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കും. ഇതിനു പുറമെ, ആവശ്യമെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ട്. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ വീണ്ടും ആര്‍ ടി പി സി ആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലിരിക്കുകയും വേണം.

തിങ്കളാഴ്ച സ്ഥാപിക്കപ്പെട്ട റാപിഡ് പി സി ആര്‍ കേന്ദ്രത്തിന് പുറമെ സിയാലില്‍ അന്താരാഷ്ട്ര – ആഭ്യന്തര അറൈവല്‍ ഭാഗത്ത് മൂന്ന് ആര്‍ ടി പി സി ആര്‍ പരിശോധനാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ എ എസ്, ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പി സി ആര്‍ കേന്ദ്രം സന്ദര്‍ശിച്ചു സന്നാഹങ്ങള്‍ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News