ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

ഗർഭധാരണം കൊവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ല. ‘മിക്ക ഗർഭിണികളും രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ മിതമായ തോതിൽ രോഗബാധിതരോ ആയിരിക്കും. പക്ഷെ അവരുടെ ആരോഗ്യനില വളരെ വേഗം വഷളാകാൻ സാധ്യതയുണ്ട് ഇത് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കാം. അതുകൊണ്ട് തന്നെ വാക്സിനേഷൻ ഉൾപ്പെടെ കൊവിഡിൽ നിന്നും സ്വയം പരിരക്ഷ നേടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കാരണത്താൽ തന്നെ ഗർഭിണികളായ സ്ത്രീകൾ വാക്സിനെടുക്കാൻ നിർദേശിക്കുകയാണ്’ മന്ത്രാലയം അറിയിച്ചു.

ഗര്‍ഭിണികളിലെ കൊവിഡ്

ഗർഭിണിയായ സ്ത്രീയ്ക്ക് വൈറസ് ബാധിച്ചാൽ, 90% പേരും ആശുപത്രിയിൽ പ്രവേശിക്കേണ്ട ആവശ്യമില്ലാതെ തന്നെ സുഖം പ്രാപിക്കുന്നുണ്ട്. എങ്കിലും കുറച്ച് പേരിൽ വളരെ വേഗം ആരോഗ്യനില വഷളാകാറുണ്ട്. രോഗലക്ഷണങ്ങളുള്ള ഗർഭിണികൾക്ക് കടുത്ത രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണ്. രോഗാവസ്ഥ മോശമാണെങ്കിൽ, മറ്റെല്ലാ രോഗികളെയും പോലെ, ഗർഭിണികളും ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടേണ്ടത് ആവശ്യമാണ്.

ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, 35 വയസിന് മുകളിൽ പ്രായം എന്നിവയുള്ള ഗർഭിണികൾക്ക് കൊവിഡ് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ടെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

വാക്സിന്‍റെ പാർശ്വഫലങ്ങൾ:

ലഭ്യമായ വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണ്. എങ്കിലും സാധാരണ വാക്സിനുകളെ പോലെ മിതമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കും. വാക്സിനേഷന് ശേഷം നേരിയ പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന അല്ലെങ്കിൽ രണ്ട് മൂന്ന് ദിവസത്തോളം അസ്വസ്ഥത എന്നിവയൊക്കെ അനുഭവപ്പെടാം. വളരെ അപൂർവമായി (1-5 ലക്ഷത്തിൽ ഒരാൾ), ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ലഭിച്ച് 20 ദിവസത്തിനുള്ളിൽ ഇനിപ്പറയുന്ന ചില ലക്ഷണങ്ങൾ അനുഭവപ്പെടാം, അത് അടിയന്തിര ശ്രദ്ധ ആവശ്യമായി വന്നേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

രജിസ്ട്രേഷന്‍:

ഗർഭിണികൾ കോ-വിൻ പോർട്ടൽ അല്ലെങ്കിൽ കൊവിഡ് -19 വാക്സിനേഷൻ സെന്‍റർ വഴി രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണ പോലെ തന്നെയാണ് രജിസ്ട്രേഷൻ പ്രക്രിയ എന്നും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here