കണ്ണൂർ ധർമ്മടത്ത് പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.പെൺകുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയുമാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഷറഫുദ്ദീൻ വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഇളയമ്മയും ഇളയച്ചനും ചേർന്ന് തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുക്കലെത്തിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.ഇക്കൊല്ലം മാർച്ചിലാണ് സംഭവം. ഇളയമ്മയും ഭർത്താവും ചേർന്ന് ധർമ്മടത്തെ വീട്ടിലെത്തി ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ കൊണ്ടുപോയി.
ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്.പിന്നീട് ഇവർ തലശ്ശേരിയിലെ ഷറഫുദ്ദീൻറെ വീടിന് മുന്നിൽ എത്തിച്ചു. ഓട്ടോയിലുള്ള പെൺകുട്ടിയെ കണ്ട ഷറഫുദ്ദീൻ പ്രതികൾക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും , പത്ത് ദിവസത്തേക്ക് കുട്ടിയെ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന് പിന്മാറിയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി ആരോടും പീഡന വിവരം പറഞ്ഞില്ല. പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തട്ടിക്കൊണ്ട് പോകൽ, ലൈംഗീക പീഡന ശ്രമം, ലൈംഗീക ചുവയോടെ സമീപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളായ ഇളയച്ഛനെയും, ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇളയമ്മ ഒളിവിലാണ്. ധർമ്മടം കതിരൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെതിരെ നേരത്തെ സമാനമായ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയെയും, സ്വന്തം ഓഫീസിലെ ജോലിക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഷറഫുദ്ദീനെതിരെ കേസുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here