ദിവസവും കുറച്ച് സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നത് മലയാളി ശീലമാക്കണമെന്ന് മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫീസിലായാലും മണ്ണും കൃഷിയും ജീവിതചര്യയുടെ ഭാഗമാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ആരംഭിച്ച പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷ രഹിത ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഇത് ഉറപ്പാക്കുന്നതിനാണ് പച്ചക്കറി ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഇതിന്റെ ഭാഗമാണ്.
ആരോഗ്യത്തിന്റെ വിലയെന്തെന്നു നാം തിരിച്ചറിഞ്ഞ സമയമാണ് ഈ കൊവിഡ് കാലം. ശരീരം ആരോഗ്യപൂർണമാകുന്നതിന് മായവും വിഷവും കലരാത്ത ഭക്ഷണം വേണം. അതിന് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാകണം.
ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു സമൂഹം, വിഷം കലർന്ന ഭക്ഷണം ഇനി കഴിക്കില്ല എന്നു ദൃഢപ്രതിജ്ഞയെടുക്കണം. ആവശ്യമായ മുഴുവൻ പച്ചക്കറിയും പൂർണ അളവിൽ ഇവിടെ ഉത്പാദിപ്പിക്കാം എന്നതു പ്രാപ്യമല്ല. കഴിയുന്നത്രയും ഇനങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞാൽ ആരോഗ്യമാകുന്ന സമ്പത്തിന് അതു വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here