മുംബൈ നഗരത്തിൽ ഏകദേശം 80% പേർക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ പഠനത്തിൽ പറയുന്നത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തോളം കടുത്തതാകില്ല മൂന്നാം തരംഗമെന്നാണ് നിഗമനം.
ഒന്നാം തരംഗത്തിൽ രോഗം ബാധിച്ച പലർക്കും വീണ്ടും രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തോതിലായിരിക്കും രോഗ വ്യാപനമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്കൂൾ ഓഫ് ടെക്‌നോളജി ആൻഡ് കംപ്യൂട്ടർ സയൻസ് ഡീൻ ഡോ. സന്ദീപ് ജുനേജ പറയുന്നു.
ആദ്യ വ്യാപനത്തിൽ രോഗം പിടിപെട്ടവർക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കുമെന്നതിനാൽ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കൂടുന്നുവെന്നാണ് ഡോ സന്ദീപ് വ്യക്തമാക്കുന്നത്. എന്നാൽ, രണ്ടാം തവണ രോഗാവസ്ഥ കടുത്തതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം രോഗ വ്യാപനത്തിന് മുൻപായി ബാക്കി 20 ശതമാനത്തിന് വാക്സിൻ എത്തിക്കാൻ കഴിയണം. അടുത്ത രണ്ടുമാസത്തിനുള്ളിൽ പരമാവധി പേർക്ക് വാക്സിൻ നൽകാനാകണമെന്നും ഡോ സന്ദീപ് ജുനേജ പറയുന്നു.
അപകടകരമായേക്കാവുന്ന വൈറസിന്റെ പുതിയ വകഭേദം ഉണ്ടാകാതിരിക്കുക, നിലവിലുള്ള വാക്സിൻ 75 മുതൽ 95 ശതമാനംവരെ ഫലപ്രദമാകുക തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും മൂന്നാം വ്യാപനത്തിന്റെ ശക്തിയെന്നും പഠനം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here