ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റേത് സമനില തെറ്റിയ അഭിപ്രായ പ്രകടനം: സി പി ഐ എം

സി പി ഐ എമ്മിനെയും അതിന്റെ നേതാക്കള്‍ക്കെതിരെയും അസഭ്യവര്‍ഷം ചൊരിഞ്ഞ് ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നടത്തിയ വാര്‍ത്താസമ്മേളനം വസ്തുകളുമായി പുലബന്ധമില്ലാത്തതാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും. നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലെ നാമനിര്‍ദ്ദേശ പത്രിക തള്ളപ്പെട്ടതോടെ സമനിലതെറ്റിയ മട്ടിലാണ് ഈ ബി ജെ പി നേതാവിന്റെ പ്രതികരണങ്ങള്‍. ഒരു നോമിനേഷന്‍ ഫോറം പോലും പൂരിപ്പിക്കാന്‍ കഴിയാത്ത ആളാണോ ബി ജെ പിയെ നയിക്കേണ്ടതെന്ന ചോദ്യം അണികള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

കൊടകര കള്ളപ്പണ കേസില്‍ പ്രതിസ്ഥാനത്തുള്ളത് ബി ജെ പി സംസ്ഥാന നേതാക്കളാണ്. മഞ്ചേശ്വരം, ബത്തേരി കോഴ കേസുകളില്‍ പ്രതിസ്ഥാനത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷനാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട ബി ജെ പി ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ആടിയുലയുകയാണ്. ഈ ജാള്യത മറച്ചുപിടിക്കാനാണ് സി പി ഐ എമ്മിന് മേല്‍ കുതിര കയറുന്നത്.

സി പി ഐ എം നേതാക്കള്‍ക്കെതിരെ കല്ലുവച്ച നുണകളാണ് തട്ടിവിട്ടത്. സ്വര്‍ണ കള്ളക്കടത്തും കള്ളപ്പണ ഇടപാടും നടത്തുന്ന ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമന്നും ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തണമെന്നുമാണ് സി പി ഐ എം നിലപാട്. ആര്‍ത്തിയോടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് ക്വട്ടേഷന്‍ പണിക്കുള്ളത്. ക്വട്ടേഷന് രാഷ്ട്രീയമില്ല. ഈ പ്രഖ്യാപിത സി പി ഐ എം നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരല്ല പാര്‍ട്ടി നേതാക്കള്‍. സി പി ഐ എം സ്വര്‍ണ്ണ കള്ളക്കടത്തിന് മാധ്യസ്ഥം വഹിക്കാറില്ല.

പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം ഖദറിട്ട കാവി സംഘമായിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നത് പ്രമുഖ മാധ്യമങ്ങളാണ്. മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മഞ്ചേരി സ്വദേശി മുഹമ്മദലി ശിഹാബാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി. ഇത്തരം ക്രിമിനലുകളെ പേറിക്കൊണ്ട് നടത്തുന്ന ബി ജെ പി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയോടും സി പി ഐ എമ്മിനോടും പകയുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് ചില അഭിപ്രായ പ്രകടനങ്ങളിലൂടെ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News