കടയ്ക്കാവൂര്‍ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചത്; ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ

കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ. ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

അതേസമയം കേസില്‍ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും ഇല്ലെന്നും സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കടയ്ക്കാവൂര്‍ കേസില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വ്യക്തമാക്കുന്നു.

വിദേശത്ത് അച്ചനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.

അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതേസമയം അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here