കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലേക്കുള്ള വഴി അടച്ച് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പട്ടാളത്തിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.കൻ്റോൺമെൻ്റ് സ്ഥലത്താണ് മതിൽ നിർമ്മിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.വി ശിവദാസൻ എം പി ഉൾപ്പെടെ ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് നിർമ്മാണം താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചത്.
കണ്ണൂർ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്തിനും ഡി എസ് സി സെൻ്ററിനും ചേർന്നുള്ള സ്ഥലത്താണ് സൈന്യം നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലേക്കുള്ള വഴി തടസ്സപ്പെടുത്തിയുള്ള ചുറ്റു മതിൽ നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്ത് എത്തി.
കൻ്റോൺമെൻ്റ് സ്ഥലത്താണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത് എന്നായിരുന്നു സൈന്യത്തിൻ്റെ വിശദീകരണം. വി ശിവദാസൻ എം പി, സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി, കണ്ണൂർ മേയർ ടി ഒ മോഹനൻ തുടങ്ങിയവർ സ്ഥലത്തെത്തി സൈനിക അധികാരികളുമായി ചർച്ച നടത്തി. ചർച്ചയെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തി വച്ചു.
കാലാകാലങ്ങളായി വിദ്യാർത്ഥിയും പൊതുജനങ്ങളും വഴിയായും കളിസ്ഥലമായും ഉപയോഗിക്കുന്ന സ്ഥലമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ റാലികൾ ഈ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ചതാണ് തിടുക്കത്തിൽ ചുറ്റുമതിൽ കെട്ടിയടക്കാൻ കാരണമെന്നും റിപ്പോട്ടുകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here