സൗദിയില്‍ വെച്ച് കാണാതായ പൊന്നാനി സ്വദേശി സൗദി അറേബ്യയില്‍ ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍

സൗദി അറേബ്യയില്‍ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി സൗദി അറേബ്യയില്‍ ഇല്ലെന്നു ഔദ്യോഗിക രേഖകള്‍. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവ്.

സൗദി അറേബ്യയില്‍ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി അബ്ദുല്‍ അസീസ് തയ്യില വളപ്പിലിനെ കാത്തിരിക്കുന്ന മാതാവ് ഫാത്തിമയുടെ ശബ്ദ സന്ദേശം സമീപ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

കുടുംബത്തില്‍ നടന്ന സാരമല്ലാത്ത തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി പിണങ്ങി നാലു വര്‍ഷം മുന്‍പ് സൗദിയിലേക്ക് തിരിച്ച യുവാവിനെ കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല എന്ന ദുഃഖം അദ്ദേഹത്തിന്റെ കുടുംബം പങ്കുവെച്ചിരുന്നു.

2012 ല്‍ സൗദിയില്‍ വന്ന അബ്ദുല്‍ അസീസ് 2016 ല്‍ നാട്ടിലേക്കു ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങി എന്ന വിവരം വിവിധ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പ്രചരിക്കുന്നതിനിടയില്‍ ആണ് ദമ്മാമിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം നടത്തിയ അന്വേഷണത്തില്‍ പുതിയ നിര്‍ണായക വിവരവും വഴിത്തിരിവും.

2012 ഡിസംബര്‍ 19 നു ആദ്യവിസയില്‍ സൗദിയില്‍ വന്ന യുവാവ് 2016 ജനുവരി 29 നു ഫൈനല്‍ എക്‌സിറ്റില്‍ എമിരേറ്റ്‌സ് വിമാനത്തില്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ അന്വേഷണം അവസാനിപ്പിക്കതെ വിവിധ കേന്ദ്രങ്ങളുമായി ക്രോഡീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണ് അബ്ദുല്‍ അസീസ് മലപ്പുറത്തുനിന്നും പുതുക്കിയ പാസ്‌പോര്ട്ട് ഉപയോഗിച്ച് പുതിയ വിസയില്‍ ബഹ്റൈന്‍ – സൗദി കോസ്വേ വഴി സൗദിയില്‍ 2016 ഓഗസ്റ്റ് 8 നു തിരിച്ചെത്തിയെന്നു വിവരം ലഭിച്ചത് .

റിയാദ് ഹെഡ് ക്വാര്‍ട്ടേഴ്സ് ആയിട്ടുള്ള മഹാരാ കമ്പനിയുടെ ദമ്മാം – ഖോബാര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു എന്നും വിവരം ലഭിച്ചിരുന്നു . അതിനു ശേഷം അസീസ് 2018 സെപ്തംബറില്‍ ഫൈനല്‍ എക്‌സിറ്റില്‍ റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് നിന്നും ഗള്‍ഫ് എയര്‍ വിമാനം മാര്‍ഗം ബഹ്റൈനിലേക്ക് യാത്ര ചെയ്തു എന്ന നിര്‍ണായക വിവരങ്ങളും രേഖകളും നാസ് വാക്കത്തിന് ലഭിച്ചു .

തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാന സര്‍വീസയുമായി ബന്ധപ്പെട്ട് അബ്ദുല്‍ അസീസിന്റെ തുടര്‍യാത്ര വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . എന്നാല്‍ കൊവിഡ് മഹാമാരി മൂലം ഓഫീസ് സമയ ക്രമീകരണങ്ങള്‍ കാരണമാണ് താമസം നേരിടുന്നതെന്നും നാസ് വക്കം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here