താനെയിലെ മാൻപാഡ സ്വദേശിയായ ചന്ദ്രശേഖർ ദേശായിക്കാണ് സ്വന്തം മരണസർട്ടിഫിക്കറ്റ് കൈപ്പറ്റാൻ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയിൽ നിന്ന് ഫോൺ വിളി വന്നത്. ഘാട്കോപ്പറിൽ സ്കൂൾ അധ്യാപകനാണ്
54-കാരനായ ദേശായ്.
2020 ഓഗസ്റ്റിൽ ദേശായിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് വീട്ടിൽ തന്നെ ചികിത്സ തേടി അസുഖം ഭേദമാകുകയും ചെയ്തു. ക്വാറന്റീൻ സമയത്ത് വിവരങ്ങൾ അന്വേഷിക്കാൻ ആരോഗ്യവിഭാഗത്തിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വിവരങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല.
മാസങ്ങൾക്കുശേഷമാണ് ദേശായിയ്ക്ക് ആരോഗ്യ വിഭാഗത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ വിളി വരുന്നത്. താനെ മുനിസിപ്പാലിറ്റിയിലെത്തി ചന്ദ്രശേഖർ ദേശായിയുടെ മരണസർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നാണ് ഫോൺ ചെയ്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഞാൻ തന്നെയാണ് ചന്ദ്രശേഖർ ദേശായി എന്നു പറഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടുവെന്ന് ദേശായി പറയുന്നു. തുടർന്ന് മറ്റാരെങ്കിലും കുടുംബത്തിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നോ എന്നായിരുന്നു ഉദ്യോഗസ്ഥൻ ചോദിച്ചത്.
സംഭവത്തിൽ വിശദീകരണം തേടി ദേശായ് താനെ കോർപ്പറേഷനിലെത്തിയെങ്കിലും തെറ്റ് അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. തന്റെ മരണം ഐ.സി.എം.ആറിന്റെ പട്ടികയിലുണ്ടെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ ന്യായീകരണം. കോർപ്പറേഷൻ അയച്ചു കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ പട്ടികയെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും ദേശായി വാദിച്ചു.
തുടർന്ന് റിപ്പോർട്ട് ചെയ്തതിൽ തെറ്റുപറ്റിയതാകാമെന്നും ഉടൻ തിരുത്തുമെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here