ഭിന്നശേഷി കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. നടക്കാവ് സ്കൂളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണോദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിര്‍മാണങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയാറാക്കിയ നാലു തരം പഠനോപകരണ കിറ്റുകളാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിതരണം ചെയ്തത്. വീടുകളില്‍നിന്ന് പരിശീലനം നല്‍കാന്‍ സഹായകരമായ മൊബൈൽ ഫോൺ, കാൽക്കുലേറ്റർ അടക്കമുള്ള 22 ഉപകരണങ്ങൾ കിറ്റിലുണ്ട്. കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയ വിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് സഹായകരമായ ഓരോ കിറ്റിനും പതിനായിരം രൂപയാണ് വില.
സിക്കന്തരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസ് തയാറാക്കിയ പഠനകിറ്റുകളാണിവ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍ പ്രൊജക്ടിന്റെ സഹായത്തോടെ സമഗ്ര ശിക്ഷാ കോഴിക്കോടാണ് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഒരുകോടി രൂപയുടെ പഠനോപകരണങ്ങൾ ഈ പ്രോജക്ടിന്റെ ഭാഗമായി കുട്ടികള്‍ക്ക് ലഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് സ്കൂളിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
കൊവിഡ് കാരണം വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വലിയ ആശ്വാസമാണിതെന്ന് രക്ഷിതാവായ രഞ്ജിത്ത് പറഞ്ഞു.തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍, സിൻഡിക്കേറ്റ് മെമ്പർ കെ കെ ഹനീഫ എന്നിവരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here