
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.കോഴിക്കോട്ടെ ആഡംബര വീട് അളന്നതിൽ കൂടുതൽ ക്രമക്കേട് കണ്ടെത്തിയതായി സൂചന. കണ്ണൂരിലെ വീട് രണ്ട് ദിവസത്തിനകം അളക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.ഇതിൻ്റെ ഭാഗമായി കോഴിക്കോട് മാലൂർകുന്നിലെ ആഡംബര വീട് അളന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അളന്ന് തിട്ടപ്പെടുത്തിയത്.
പരിശോധനയിൽ കൂടുതൽ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. കണ്ണൂർ ചാലാടുള്ള വീട് അളക്കാനും തീരുമാനിച്ചു.ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനധികൃത പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.
കെ.എം ഷാജി സമർപ്പിച്ച കൗണ്ടർ ഫോയിലുകളിൽ ചിലത് വ്യാജമാണോയെന്ന സംശയം വിജിലൻസിനുണ്ട്. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഭാഗമായും ഷാജിയെ ചോദ്യം ചെയ്യും. മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചതെന്നാണ് കെ എം ഷാജിയുടെ മൊഴി.
തെരഞ്ഞെടുപ്പ് ചെലവിലേയ്ക്കായി സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്. ഷാജിയ്ക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here