കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതൽ’ വിദഗ്ധ പരിശീലന പരിപാടി അരോഗ്യ വകുപ്പ് ആരംഭിച്ചു.ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കൽ കോളേജുകൾ കേന്ദ്രമാക്കി ശിശുരോഗ വിഭാഗത്തിൽ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധർക്കും നഴ്സുമാർക്കുമുള്ള ഒരു ഓൺസൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതൽ’.

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാക്കി വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ചികിത്സയ്ക്ക് അധികമായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകൾ, അത്യാവശ്യമായ ഓക്സിജൻ സംവിധാനങ്ങൾ, വെന്റിലേറ്ററുകൾ, നിരീക്ഷണ ഉപകരണങ്ങൾ, എന്നിവ ദ്രുതഗതിയിൽ ആശുപത്രികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെ കുട്ടികളുടെ അത്യാഹിത തീവ്രപരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്-കരുതൽ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യഘട്ട പരിശീലന പരിപാടി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന ഈ പരിശീലന പരിപാടിയിൽ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളിൽ അവശ്യമായ നൈപുണ്യം നേടിയെടുക്കാൻ സാധിക്കും.

മറ്റ് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്നതാണെന്നും വീണാ ജോർജ് അറിയിച്ചു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here