ബത്തേരി കോഴക്കേസിലും കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ ഉടൻ.ബി ജെ പി ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണ സംഘം.പ്രസീതയുടേയും പ്രകാശൻ മൊറാഴയുടേയും രഹസ്യമൊഴികളിൽ നിർണ്ണായക തെളിവുകൾ.കേസിൽ സി കെ ജാനുവിനേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം.
സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ സാക്ഷികളിൽനിന്ന് കോടതി കഴിഞ്ഞ ദിവസം രഹസ്യമൊഴിയെടുത്തിരുന്നു.
ജെആർപി സംസ്ഥാന പ്രസിഡന്റ് പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത അഴീക്കോട്, ഓർഗനൈസർ ബിജു അയ്യപ്പൻ എന്നിവരിൽനിന്നാണ് ക്രൈംബ്രാഞ്ച് അഭ്യർഥന പ്രകാരം മാനന്തവാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മൊഴിയെടുത്തത്.
നിർണ്ണായകമായ മൊഴികൾ കെ സുരേന്ദ്രനെതിരെ നേരത്തേതന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികളായ കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നേരത്തേയെടുത്ത മൊഴികളിൽ പൊരുത്തക്കേടുകളുണ്ടായതിനാൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിച്ചുവരുത്തിയിരുന്നു.കേസിൽ കൂടുതൽ പേരിൽ നിന്ന് ഇന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. പ്രതികൾക്കെതിരെയുള്ള പ്രതികൂല തെളിവുകൾ ലഭിച്ചതിനാൽ പഴുതടച്ച നീക്കങ്ങളാണ് അന്വേഷണം സംഘം നടത്തുന്നത്.
കൂടുതൽ പേരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്താൻ അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചേക്കും.പ്രശാന്ത് മലവയൽ, ബിഡിജെഎസ് പ്രവർത്തകൻ ശ്രീലേഷ് എന്നിവരെ ചോദ്യംചെയ്‌തതിൽനിന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് കോടിയിലധികം രൂപ വയനാട്ടിലെത്തിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ നിർണ്ണായക നീക്കങ്ങൾ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here