പീഡനക്കേസ് പ്രതിക്ക് വേണ്ടി വക്കാലത്ത് എടുത്തിട്ടില്ലെന്ന മാത്യു കു‍ഴല്‍നാടന്‍ എം എല്‍ എയുടെ വാദം പൊളിയുന്നു

പീഡനക്കേസ് പ്രതിക്ക് വേണ്ടി വക്കാലത്ത് എടുത്തിട്ടില്ലെന്ന മാത്യു കു‍ഴൽനാടൻ എം എൽ എയുടെ വാദം പൊളിയുന്നു.യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതി ഷാൻ മുഹമ്മദിന് വേണ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് മാത്യു കു‍ഴൽനാടൻ.മാത്യു കു‍ഴൽനാടൻ ഒപ്പുവെച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പ് ഡി വൈ എഫ് ഐ പുറത്തുവിട്ടു.

പീഡനക്കേസ് പ്രതിയുടെ വക്കാലത്ത് താൻ ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു മാത്യു കു‍ഴൽനാടൻ എം എൽ എയുടെ വാദം.എന്നാൽ ഇത് കളവാണെന്ന് തെളിയിക്കുന്ന രേഖയാണ് ഡി വൈ എഫ് ഐ പുറത്ത് വിട്ടിരിക്കുന്നത്.

പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ലാജനറൽ സെക്രട്ടറിക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പാണിത്.

ജാമ്യാപേക്ഷയിൽ പ്രതിയുടെ കൗൺസലായ മാത്യു കു‍ഴൽനാടൻ ഒപ്പുവെച്ചിരിക്കുന്നതും ഇതിൽ വ്യക്തമാണ്.ക‍ഴിഞ്ഞ ജൂൺ 15ന് തയ്യാറാക്കിയ മുൻകൂർജാമ്യാപേക്ഷയിലാണ് മാത്യു കു‍ഴൽനാടൻ ഒപ്പുവെച്ചിരിക്കുന്നത്.

ഷാൻ മുഹമ്മദിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഉൾപ്പടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.മാത്യു കു‍ഴൽനാടൻ ഇനിയെങ്കിലും വാചക കസർത്ത് നിർത്തി പോക്സൊ കേസ് പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

പീഡനക്കേസ് പ്രതിയുടെ വക്കാലത്ത് എം എൽ എ ഏറ്റെടുത്ത വിഷയം വലിയ വിവാദമായതോടെ മാത്യു കു‍ഴൽനാടൻ വക്കാലത്ത് ഒ‍ഴിഞ്ഞിരുന്നു.ഉമ്മൻചാണ്ട് സർക്കാരിൻറെ കാലത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായിരുന്ന അഡ്വ.ടി അസഫലിയാണ് നിലവിൽ ഷാൻ മുഹമ്മദിൻറെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ക‍ഴിഞ്ഞ ദിവസം തള്ളിയിരുന്നു.പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ റിയാസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ സഹായിച്ചതിനും പീഡനവിവരം മറച്ചു വെച്ചതിനും പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിനുമാണ് ഷാൻ മുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.

ക‍ഴിഞ്ഞ ഒരു മാസമായി ഒളിവിൽ ക‍ഴിയുന്ന ഷാൻ മുഹമ്മദിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News