കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്. ജലഗതാഗതത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായത്തിന് സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തിരക്കേറിയ റോഡ് ഗതാഗതത്തിന് ബദലാണ് ജലമാർഗ്ഗം. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി, ബേപ്പൂർ , ആഴിക്കൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ അടുത്ത ഘട്ടത്തിൽ കൊല്ലത്തെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലിൽ നിന്നുള്ള വലിയ ചരക്ക് കപ്പലിൻ്റെ കന്നിയാത്ര. വെസ്റ്റേൺ ഇന്ത്യ പ്ലെവുഡ്സിൻ്റെ എട്ട് കണ്ടെയ്നറുകളാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്.
അഴീക്കലിൽ നിന്നും നേരിട്ട് കൊച്ചിയിലേക്കാണ് കപ്പലിൻ്റെ യാത്ര.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചരക്ക് കപ്പൽ ശനിയാഴ്ച അഴീക്കലിൽ എത്തി.കൊച്ചിയിൽ നിന്നും ബേപ്പൂർ വഴിയാണ് എം വി ഹോപ് സെവൻ എന്ന കപ്പൽ അഴീക്കലിൽ എത്തിയത്.
അഴീക്കോട് എം എൽ എ കെ വി സുമേഷിൻ്റെ നേതൃത്വത്തിൽ കപ്പലിനെ സ്വീകരിച്ചു.ഈ കപ്പലാണ് ചരക്കുമായി കൊച്ചിയിലേക്ക് പോകുന്നത്. കൊച്ചിയിൽ നിന്നും ബേപ്പൂർ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സർവ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പൽ പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here