കോപ്പ അമേരിക്ക ഫുട്ബോളിൽ അർജൻറീന സെമിയിൽ കടന്നു. ഇക്വഡോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിപ്പടയുടെ സെമി പ്രവേശം. ബുധനാഴ്ച രാവിലെ 6:30 ന് നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജൻറീനയുടെ എതിരാളി.
കോപ്പ കിരീടമെന്ന സ്വപ്ന സാഫല്യത്തിന് ലയണൽ മെസിക്കും സംഘത്തിനും ഇനി വേണ്ടത് രണ്ടേ രണ്ടു ജയം മാത്രം. ടൂർണമെൻറിന്റെ തുടക്കത്തിൽ ആരാധകർ കണ്ട അർജന്റീനയല്ല ഈ അർജന്റീന. കരുത്തുറ്റ പ്രകടനങ്ങളിലൂടെ ഒരു ഇടവേളക്ക് ശേഷം കിരീട പ്രതീക്ഷ ഉണർത്തുകയാണ് മെസ്സിപ്പട. തകർപ്പൻ പ്രകടനമാണ് ഇക്വഡോറിനെതിരെ അർജൻറീന കെട്ടഴിച്ചത്.
കളിയുടെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട അർജൻറീന 40 ആം മിനുട്ടിൽ മുന്നിലെത്തി. മെസിയുടെ പാസിൽ നിന്ന് ഇക്വഡോർ വല കുലുക്കിയത് റോഡ്രിഗോ ഡി പോൾ.
മെസിയും ലൗട്ടാരോയും ഡിപോളും ചേർന്ന മുന്നേറ്റങ്ങൾ ഇക്വഡോർ ഗോൾ മുഖത്ത് അപകടം വിതച്ചത് പലതവണയാണ്. മിന്നൽ പ്രത്യാക്രമണവുമായി ഇക്വഡോർ അർജൻറീന ഗോൾ മുഖത്തെത്തിയെങ്കിലും ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷകനായി.രണ്ടാം പകുതിയിലും മേധാവിത്വം തുടർന്ന അർജൻറീന 84 ആം മിനുട്ടിൽ ലൗട്ടാരോയിലൂടെ ലീഡ് ഉയർത്തി.
92 ആം മിനുട്ടിൽ ഇക്വഡോർ പ്രതിരോധ നിരക്കാരൻ ഹിൻകാപ്പിക്ക് റെഡ്കാർഡ്. കളി തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ ഇക്വഡോർ പ്രതിരോധത്തെ കീറി മുറിച്ച് കാൽപന്ത് കളിയിലെ മിശിഹയുടെ ഗോളെത്തി.
ഇക്വഡോറിനെ തരിപ്പണമാക്കി രാജകീയമായി മെസ്സിപ്പട കോപ്പയുടെ സെമിയിൽ. 4 ഗോളുകളുമായി ലയണൽ മെസിയാണ് ടൂർണമെൻറിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമതുള്ളത്.
ഗോൾരഹിതമായ നിശ്ചിത സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ യുറഗ്വായെ മറികടന്ന് കൊളംബിയയും ടൂർണമെന്റിന്റെ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-2നായിരുന്നു കൊളംബിയൻ ടീമിന്റെ വിജയം.
യുറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയാണ് ടീമിനെ സെമിയിലെത്തിച്ചത്. കവാനി, സുവാരസ് എന്നിവർക്ക് മാത്രമാണ് ഷൂട്ടൗട്ടിൽ യുറഗ്വായ്ക്കായി സ്കോർ ചെയ്യാനായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here