കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയില്‍. ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി ടിങ്കുവിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഷാർജയിൽ നിന്നെത്തിയ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. അബൂബക്കറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. യു.എ.ഇയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും അന്വേഷണ സംഘം എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
2018 ഓഗസ്റ്റിലാണ് ഷാര്‍ജയില്‍ നിന്നും നൗഷാദ് അലി എന്ന കാരിയര്‍ മുഖേന അബൂബക്കര്‍ ഒന്നര കിലോ സ്വര്‍ണ്ണം കൊടുത്തയച്ചത്. എന്നാല്‍ കുന്ദമംഗലം സ്വദേശി ടിങ്കുവും സംഘവും ഈ സ്വര്‍ണ്ണം തട്ടിയെടുത്തു. തുടര്‍ന്ന് ടിങ്കുവിനെ പിടികൂടാന്‍ കാക്ക രഞ്ജിത്തിന് അബൂബക്കര്‍ ക്വട്ടേഷന്‍ നൽകി പത്ത് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടഷന്‍
ടിങ്കുവിനെ കൂടാതെ, രാമനാട്ടുകര സ്വദേശി അറഫാത്ത്, സ്വര്‍ണ്ണം കടത്തിക്കൊണ്ട് വന്ന നൗഷാദ് അലി, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണം തട്ടാന്‍ പദ്ധതി ഇട്ടത്. കരിപ്പൂരില്‍ എത്തിക്കേണ്ട സ്വര്‍ണ്ണം, സംഘം ഇറക്കിയത് ദില്ലി വിമാനത്താവളത്തില്‍. അവിടെ നിന്ന് വിമാനത്തിലും തീവണ്ടിയിലുമായി സ്വര്‍ണ്ണം കേരളത്തില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ടിങ്കുവിന്‍റെ പങ്ക് മനസിലാക്കിയ അബൂബക്കര്‍ സ്വര്‍ണ്ണം തിരികെപ്പിടിക്കാനാണ് കാക്ക രഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കിയത്. രഞ്ജിത്തും കൂട്ടാളികളും ടിങ്കുവിനെ തട്ടിക്കൊണ്ട് പോയി കാസര്‍ക്കോട് പൈവളികയിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിച്ചു. മര്‍ദ്ദനങ്ങള്‍ക്ക് ഒടുവില്‍ ഒരു കിലോ സ്വര്‍ണ്ണം ടിങ്കു തിരികെ കോടുത്ത് രക്ഷപ്പെട്ടു.
ടിങ്കുവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അബൂബക്കറിൻ്റെ അറസ്റ്റ് മറ്റ് സ്വര്‍ണ്ണക്കടത്തുകളില്‍ അബൂബക്കറിന്‍റെ പങ്ക്, സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here