കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് അന്വേഷണ സംഘം സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.ആർ എസ് എസ് പ്രവർത്തകനും കള്ളപ്പണക്കടത്തുകാരനുമായ ധർമ്മരാജൻ്റെ മൊഴിയും ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജെ.കർത്തയുടെ മൊഴിയും സുരേന്ദ്രന് എതിരാണ്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കെ.സുരേന്ദ്രൻ.
കുഴൽപ്പണത്തിൻ്റെ ബി.ജെ.പി ബന്ധത്തെക്കുറിച്ച് ധർമ്മരാജനടക്കമുള്ളവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് ചോദ്യം ചെയ്യലിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുക.ധർമരാജൻ എത്തിക്കുന്ന കുഴൽപ്പണം ഗൾഫിൽ ബന്ധമുള്ള കർത്ത വഴിയാണ് വെളുപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കള്ളപ്പണമെത്തിച്ചിരുന്നത്. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശ പ്രകാരമാണ് പണവുമായി ധർമരാജൻ പോയത്. ഇക്കാര്യം ധർമ്മരാജൻ തന്നെ വെളിപ്പെടുത്തി.
ബിജെപിയുടെ പണമിടപാട് കൈകാര്യം ചെയ്യുന്നത് സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ചേർന്നാണ്. സംഘടനാ സെക്രട്ടറി ഗണേശനെ നേരത്തേ ചോദ്യം ചെയ്‌തിരുന്നു. ധർമ്മരാജനുമായി കെ.സുരേന്ദ്രൻ്റെ പേഴ്സണൽ സെക്രട്ടറി നടത്തിയിരുന്ന ഫോൺ സംഭാഷണങ്ങൾ സുരേന്ദ്രൻ്റെ അറിവോടെയാണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരം തൃശൂരിലെ ജില്ലാ നേതാക്കളാണ് കുഴൽപ്പണസംഘത്തിന് തൃശൂരിലെ താമസസൗകര്യമൊരുക്കിയത്.ഇക്കാര്യം തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി മൊഴി നൽകി.
പണമിടപാട് സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതൃത്വം അറിഞ്ഞു കൊണ്ട് നടത്തിയതാണെന്ന കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇനി അറിയേണ്ടത് ആലപ്പുഴയിലേക്കെത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന പണം കോന്നിയിലെ തെരഞ്ഞെടുപ്പ് ചിലവിനു വേണ്ടിയാണോ എന്ന് മാത്രമാണ്. അതേ സമയം ചോദ്യം ചെയ്യലിൽ നിന്നൊഴിവാകാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കെ.സുരേന്ദ്രൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here