ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ തീരമുള്ള അമ്പലപ്പുഴ മണ്ഡലത്തിലെ മത്സ്യമേഖലയുടെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യും.
വാഹനാപകടത്തിൽ മരിച്ച പുറക്കാട് പഞ്ചായത്തിലെ പഴയങ്ങാടി കിഴക്കേടം വീട്ടിൽ സർജനാ ഭായിയുടെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖല കഴിഞ്ഞാൽ ഏറ്റവുമധികം തുക മാറ്റി വെച്ചിരിക്കുന്നത് തീരദേശ മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യഅനുബന്ധ തൊഴിലാളിയായിരുന്ന സർജനാ ഭായിയുടെ ഭർത്താവ് രാധാകൃഷ്ണന് മന്ത്രി തുക കൈമാറി. തോട്ടപ്പള്ളി ഫിഷറീസ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ഐ. ഹാരിസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, ഫിഷറീസ് ഓഫീസർ പി. രാധാകൃഷ്ണൻ, സർജനാ ഭായിയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here