ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എൽഗാർ പരിഷത് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാൽ സ്റ്റാൻ സ്വാമിക്ക് ചികിത്സ നൽകാൻ വൈകിയെന്ന് അഭിഭാഷകൻ അറിയിച്ചു.
ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാൻ സ്വാമിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്സിജൻ നിലയിലെ വ്യതിയാനത്തേയും തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതൽ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ കൊവിഡാനന്തര ചികിൽസയിലായിരുന്നു അദ്ദേഹം.
കേസിൽ അറസ്റ്റിലായി തലോജ ജയിലിൽ കഴിയവേയാണ് സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here