സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം: സിപിഐ എം പൊളിറ്റ്‌ബ്യൂറോ

ആദിവാസികളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ജസ്യൂട്ട്‌ വൈദികൻ സ്‌റ്റാൻ സ്വാമിയുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. കള്ളക്കേസിൽ കുടുക്കി അദ്ദേഹത്തെ അറസ്‌റ്റുചെയ്‌തതിനും ജയിലിൽ മനുഷ്യത്വപരമായ പരിഗണന നിഷേധിച്ചതിനും ഉത്തരവാദികളായവരെ കണ്ടെത്തണം. ഭീമ കൊറഗാവ്‌ കേസിലെയും, യുഎപിഎയും രാജ്യദ്രോഹനിയമവും ദുരുപയോഗിച്ചുള്ള എല്ലാ രാഷ്ട്രീയപ്രേരിത കേസുകളിലെയും തടവുകാരെ ജയിലുകളിൽനിന്ന്‌ മോചിപ്പിക്കണം.

കിരാതമായ യുഎപിഎ നിയമം ഉപയോഗിച്ച്‌ കഴിഞ്ഞവർഷം ഒക്ടോബറിൽ അറസ്‌റ്റുചെയ്‌ത 84കാരനായ വൈദികനു ജയിലിൽ ചികിത്സ നിഷേധിക്കപ്പെട്ടു. പാർക്കിസൻസ്‌ അടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും ഭിന്നശേഷിക്കാരുടെ സംഘടനകളും വ്യാപകമായി ശബ്ദം ഉയർത്തിയശേഷമാണ്‌ ദ്രാവകഭക്ഷണം കഴിക്കാനുള്ള സിപ്പർ ജയിലിൽ അദ്ദേഹത്തിനു ലഭ്യമാക്കിയത്‌.

കൊവിഡ്‌ കേസുകൾ പെരുകിയ, തിങ്ങിനിറഞ്ഞ തലോജ ജയിലിൽനിന്ന്‌ അദ്ദേഹത്തെ മാറ്റണമെന്ന എണ്ണമറ്റ ഹർജികൾക്ക്‌ ഫലമുണ്ടായില്ല. ജാമ്യം നൽകി വസതിയിലേയ്‌ക്ക്‌ അയക്കണമെന്ന ഹർജിയും നിരാകരിച്ചു. ഒടുവിൽ കോവിഡ്‌ നില വഷളായപ്പോൾ ബോംബൈ ഹൈക്കോടതിയാണ്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്ക്‌ അനുമതി നൽകിയത്‌. എന്നാൽ വൈകിയുള്ള ഈ ഇടപെടൽ കസ്‌റ്റഡിയിലെ മരണം തടയാൻ  പര്യാപ്‌തമായില്ല.

ഫാ. സ്‌റ്റാൻ സ്വാമിയുടെ വിയോഗത്തിൽ പിബി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ കസ്‌റ്റഡി മരണത്തിൽ രോഷം പ്രകടിപ്പിക്കാനും ഭരണഘടന ഉറപ്പ്‌ നൽകുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ സംരക്ഷിക്കാനായി രംഗത്തിറങ്ങാൻ എല്ലാ വിഭാഗം ജനങ്ങളോടും പിബി ആഹ്വാനം ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here