അധഃസ്ഥിതർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെന്ന പുതിയൊരു വ്യാഖ്യാനമാണ് സ്റ്റാൻ സ്വാമിയുടെ അവസ്ഥയിലൂടെ നമ്മുടെ ഭരണകൂടം എഴുതിച്ചേർത്തത് എന്ന് ജോൺ ബ്രിട്ടാസ് എം പി . യഥാർത്ഥത്തിൽ ആരുടെ ഭാഗത്തതാണ് ഭീകരത എന്ന് ഇന്ത്യൻ ജനത തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. എന്തിനും ഏതിനും നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി യു എ പി എ പോലുള്ള മൃഗീയ നിയമത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു രക്തസാക്ഷിയായി സ്റ്റാൻ സ്വാമി ചരിത്രത്തിൽ ജീവിക്കും എന്നും എം പി ജോൺ ബ്രിട്ടാസ്.
ജോൺ ബ്രിട്ടാസ് എം പി യുടെ കുറിപ്പിന്റെ പൂർണ്ണരൂപം .
ജാര്‍ഖണ്ഡിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തടവിലായ ഫാ. സ്റ്റാന്‍ സ്വാമി മരണത്തിന് കീഴടങ്ങി.അല്ല,മറ്റുള്ളവർക്ക് വേണ്ടി ജീവിതം പോരാട്ടമാക്കി മാറ്റിയ വൈദികനെ, മനുഷ്യസ്നേഹിയെ,ഒരു ഭരണകൂടം നിര്‍ദയം കൊന്നുകളഞ്ഞിരിക്കുന്നു എന്ന് തിരുത്തി പറയുന്നതാവും ശരി.ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ആളാണ് ഫാ. സ്റ്റാൻ സ്വാമി. പൂനയിലെ ഭീമ-കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സ്റ്റാൻ സ്വാമി ഉൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ യു എ പിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മൂര്ധന്യാവസ്ഥയില് ജയിലികനത്ത് തുടരാനാകാതെ ഭരണകൂടത്തോട് വിശദീകരിക്കേണ്ടി വന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അവസാന കാലത്തെകുറിച്ച് മനസ് അസ്വസ്ഥമാകാതെ ഓർക്കാൻ കഴിയില്ല.മാനുഷിക പരിഗണനപോലുമില്ലാതെ അധികാരികള്‍ അദ്ദേഹത്തെ വേട്ടയാടിയപ്പോഴും ജയിലിലെ അന്തേവാസികളുടെ മനുഷ്യത്വത്തെയാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്.പാനീയം കുടിക്കാൻ ഒരു സ്ട്രോ ലഭിക്കുന്നതിന് വേണ്ടി കോടതിയിൽ നിയമയുദ്ധം നടത്തേണ്ടി വന്നു.പാര്‍ക്കിന്‍സണ്‍സ് രോഗിയായതു കൊണ്ടാണ് ഈ വലിയൊരു “ആഡംബരത്തിന്” വേണ്ടി കോടതിയെ സമീപിച്ചത്.
“എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലിലെത്തുമ്പോള്‍ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്‍വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. ഞാന്‍ പ്രവര്‍ത്തിച്ച നാട്ടില്‍ -റാഞ്ചിയില്‍ -എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ…” ഇങ്ങനെയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂടത്തോട് അപേക്ഷിച്ചത് .പക്ഷെ താൻ രോഗിയാണെന്നുള്ള സ്റ്റാന്‍ സ്വാമിയുടെ വാദം കളവാണെന്ന് പോലും എൻ ഐ എ കോടതിയിൽ ഘോരം ഘോരം വാദിച്ചു.
അധഃസ്ഥിതർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെന്ന പുതിയൊരു വ്യാഖ്യാനമാണ് സ്റ്റാൻ സ്വാമിയുടെ അവസ്ഥയിലൂടെ നമ്മുടെ ഭരണകൂടം എഴുതിച്ചേർത്തത് .യഥാർത്ഥത്തിൽ ആരുടെ ഭാഗത്തതാണ് ഭീകരത എന്ന് ഇന്ത്യൻ ജനത തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. എന്തിനും ഏതിനും നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി യു എ പി എ പോലുള്ള മൃഗീയ നിയമത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു രക്തസാക്ഷിയായി സ്റ്റാൻ സ്വാമി ചരിത്രത്തിൽ ജീവിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here