നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

എറണാകുളം നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍ എന്നിവരാണ് മരിച്ചത്. ഭാരം കുറഞ്ഞ ഫൈബര്‍ വളളത്തില്‍ നാല് പേര്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

നെട്ടൂര്‍ സ്വദേശികളും സഹോദരങ്ങളുമായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

സഹോദരങ്ങളായ ആഷ്നയും ആദിലും വീട്ടില്‍ കേക്ക് ഉണ്ടാക്കി ഓര്‍ഡര്‍ അനുസരിച്ച് നല്‍കിയിരുന്നു. ഇരുവര്‍ക്കും നല്‍കിയ ഓര്‍ഡര്‍ പ്രകാരം കോന്തുരുത്തിയില്‍ നിന്നും നെട്ടൂരിലേക്ക് ഫൈബര്‍ വളളത്തില്‍ കേക്ക് വാങ്ങാനെത്തിയതായിരുന്നു എബിനും പ്രവീണും.

കേക്കുമായി തിരികെ പോയപ്പോ‍ള്‍ ആഷ്നയെയും ആദിലിനെയും ഒപ്പം കൂട്ടുകയായിരുന്നു. കരയില്‍ നിന്നും അമ്പത് മീറ്ററോളം അകലെ വച്ച് വളളം മറിഞ്ഞു. പൊലീസും ഫയര്‍ഫോ‍ഴ്സും സ്കൂബാ ടീമും നടത്തിയ സംയുക്ത തെരച്ചിലിനൊടുവില്‍ രാത്രി ഏ‍ഴ് മണിയോടെയാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഭാരം കുറഞ്ഞ ഫൈബര്‍ വളളത്തില്‍ നാല് പേരും കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  ട്രാവല്‍സ് ഉടമയായ നവാസിന്‍റെയും ഷാമിലയുടെയും മക്കളാണ് ആഷ്നയും ആദിലും. ആഷ്ന പെരുമ്പാവൂര്‍ ബിഎഡ് നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

ആദില്‍ തൃപ്പൂണിത്തുറ ഗവ. ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ത്ഥിയും. കളമശേരി സെന്‍റ് പോള്‍സ് കോളേജില്‍ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് എബിന്‍ പോള്‍. ഷിപ്പ്യാര്‍ഡ് ഉദ്യോഗസ്ഥനായ പോളിന്‍റയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഹണിയുടെയും മകനാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News