കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാന് സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗമാണ് ബാധിച്ചിരിക്കുന്നത്.കുട്ടിയുടെ അച്ഛനാണ് കോടതിയിൽ ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നൽകുകയല്ലാതെ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് പിതാവ് ഹർജിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകിയിരുന്നു.അമേരിക്കയിൽ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയ്ക്ക് നൽകാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കൽ ബോർഡ് പരിശോധിക്കേണ്ടത്.
മെഡിക്കൽ ബോർഡിലേക്കുള്ള വിദഗ്ധരുടെ പേരുകൾ നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു കുട്ടികൾ ആണ് ഇതേ രോഗവുമായി വെന്റിലേറ്ററിലുള്ളത്. പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാൻ, അഹമ്മദ് കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകൾ ഒരു വയസ്സുള്ള ഫാത്തിമ ഹൈസൽ എന്നീ കുട്ടികളാണ് ചികിത്സയിൽ ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here