സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്.

മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. സന്യാസ രംഗത്തെ മാതൃകാവ്യക്തിത്വമെന്നും നിസ്സംശയം വിശേഷിപ്പിക്കാനാവും. ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും വേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.

നിസ്വാര്‍ത്ഥവും സമര്‍പ്പിതവുമായ പ്രവര്‍ത്തനത്തിലൂടെ ശ്രീനാരായണ സംസ്കാരത്തെ പുതിയമാനങ്ങളിലേക്കുയര്‍ത്താന്‍ സ്വാമി പ്രകാശാനന്ദയ്ക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel