
കൊല്ലം പള്ളിമുക്ക് ജംഗ്ഷനിലുള്ള ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു .കൈരളി ന്യൂസാണ് ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. അതേ സമയം സിദ്ദിഖിനെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാളത്തുങ്കൽ സ്വദേശി 24 വയസുള്ള അലനാണ് പിടിയിലായത്. കൊട്ടിയം സ്വദേശി സിദ്ധിഖിനെ പെട്രോൾ അടിക്കാനെത്തിയയാൾ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച പമ്പിൽ പെട്രോളടിക്കാൻ എത്തിയ യുവാവാണ് ഒരു കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ധിഖിനെ മർദ്ദിച്ചത്.
പെട്രോൾ ടാങ്കിന്‍റെ മൂടി മാറ്റിയതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്നും സിദ്ധിഖിന് മര്യാദയില്ലെന്നുമായിരുന്നു പെട്രോൾ അടിക്കാനെത്തിയ യുവാവിന്‍റെ ആരോപണം.
നിരവധി തവണ ഇയാൾ തന്‍റെ കരണത്തടിച്ചതായി സിദ്ധിഖ് മൊഴിനൽകി.അടിച്ച യുവാവ് തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സിദ്ധിഖിനെതിരെ പരാതി നൽകുകയും ചെയ്തു. പമ്പ് മാനേജരോട് പറഞ്ഞിട്ടാണ് സിദ്ധിഖിനെ മർദ്ദിച്ചത്. ഒടുവിൽ സി സി റ്റി വി ദൃശ്യങ്ങൾ കണ്ടാണ് പൊലീസ് യാഥാർത്ഥ്യം മനസിലാക്കിയത്. കൈരളി ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here