ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ക്രൈംബ്രാഞ്ച് എഫ് ഐ ആർ റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ നടപടി ക്രമം 195 പ്രകാരം എഫ് ഐ ആർ നിലനിൽക്കുമെന്നാണ് സർക്കാർ വാദം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തൻറെ മേൽ സമ്മർദ്ദം ചെലുത്തി എന്ന സ്വപ്നയുടെ ശബ്ദരേഖയുടെയും, മറ്റൊരു പ്രതി സന്ദീപ് നായർ ജഡ്ജിക്ക് അയച്ച കത്തിന്റേയും, അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഇഡിയുടെ ഹർജിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ സിംഗിൾബെഞ്ച് റദ്ദാക്കി.
ക്രിമിനൽ നടപടിക്രമം 340 പ്രകാരം വിചാരണ കോടതി ഇക്കാര്യം പരിശോധിക്കട്ടെ എന്നായിരുന്നു സിംഗിൾബെഞ്ച് വ്യക്തമാക്കിയത്. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ക്രിമിനൽ നടപടിക്രമം 195 പ്രകാരം ഒരു അന്വേഷണ ഏജൻസി കൃത്രിമ തെളിവുണ്ടാക്കാൻ ശ്രമിച്ചാൽ അതിനെതിരെ അന്വേഷണം നടത്താവുന്നതാണെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.
എം നാരായണദാസ് VS സ്റ്റേറ്റ് ഓഫ് കർണാടക എന്ന് 2003-ലെ കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിഷയം ഇ ഡിക്ക് എതിരായതിനാൽ കുറ്റപത്രത്തിൽ ഇ ഡി ഇക്കാര്യം ഉൾപ്പെടുത്തില്ല. അതിനാൽ വിചാരണക്കോടതിക്ക് ഇതിൽ പരിമിതികളുണ്ട്.
പോലീസ് നടത്തുന്ന അന്വേഷണം തന്നെയാണ് അഭികാമ്യമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. അപ്പീൽ ഡിവിഷൻബെഞ്ച് പിന്നീട് പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here