കൊവിഡ് വ്യാപനം: ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ജില്ലയെ എ, ബി, സി, ഡി മേഖലകളായി തിരിച്ചാണു നിയന്ത്രണങ്ങള്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവ പ്രാബല്യത്തില്‍വരും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി കാറ്റഗറിയിലാണ്. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ സി കാറ്റഗറിയിലാണ്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 50% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്കു പുറമേ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഓഫിസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.

എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.

എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

എ, ബി, സി കാറ്റഗറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീര്‍ണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം. ആവശ്യമെങ്കില്‍ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. കാറ്റഗറി ഡിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

ഓരോ കാറ്റഗറിയിലും നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ തുടരും. ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഓട്ടോ റിക്ഷകള്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ ആര്‍ ടി പി സി ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും ടേക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകള്‍, ഇന്‍ഡോര്‍ സ്പോര്‍ട്സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News