ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തില്‍ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ 90 ലാബ്/വര്‍ക്ക്ഷോപ്പ് തസ്തികകള്‍ ഒന്നാം ഘട്ടമായി സൃഷ്ടിക്കും. ട്രേഡ്സ്മാന്‍ – 51, ട്രേഡ് ഇന്‍സ്ട്രക്ടര്‍-24, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2) – 7, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (1) – 4, സിസ്റ്റം അനലിസ്റ്റ് – 2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ – 1, മോഡല്‍ മേക്കല്‍ – 1 എന്നിങ്ങനെയാണിത്.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. മിനിമം ഫെയര്‍ – 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും.

സംസ്ഥാനത്തെ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും 7.5 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.

രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച് നല്‍കും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്റെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കൊവിഡ് ബാധിച്ച് 2020 ഒക്ടോബര്‍ 14 ന് മരണപ്പെട്ട ഓട്ടോഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് / ഫ്ളാറ്റ് അനുവദിക്കും. അതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് മുഖാന്തിരം അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News