‘നാളെ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുള്ള ഒരു സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സ്വീകരിക്കരുതെന്നാണ് നിലപാട്’; വൈ എസ് ആര്‍ പുരസ്‌കാരം നിരസിച്ച് പി സായ്നാഥ്

സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വൈ എസ് ആര്‍ സ്മാരക പുരസ്‌കാരം നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുതെന്ന് സായ്നാഥ് പറഞ്ഞു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ പേരില്‍ നല്‍കുന്ന 10 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് സായ്നാഥ് നിരസിച്ചത്. വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണിത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പുരസ്‌കാരം സ്വീകരിക്കാനാകില്ലെന്ന് പി സായ്നാഥ് അറിയിക്കുകയായിരുന്നു.

‘നിങ്ങള്‍ നിക്ഷേപം നടത്തിയ ഒരു പദ്ധതിയുടെ പുറത്തുനിന്നുള്ള ഓഡിറ്റര്‍ ആ കമ്പനി നല്‍കുന്ന അവാര്‍ഡ് സ്വീകരിക്കുകയാണെന്ന് വെക്കുക, നിങ്ങള്‍ക്ക് രോഷം അനുഭവപ്പെടും. സര്‍ക്കാരിന്റെ പുറത്തുനിന്നുള്ള ഓഡിറ്ററാണ് മാധ്യമപ്രവര്‍ത്തകര്‍. ഇങ്ങനെ നോക്കുമ്പോള്‍, സംഗീതഞ്ജരില്‍ നിന്നും കലാകാരില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും മറ്റെല്ലാ മേഖലയിലുള്ളവരില്‍ നിന്നും, വ്യത്യസ്തരാണ് മാധ്യമപ്രവര്‍ത്തകര്‍. മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ക്കാര്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനുമുള്ള കടമയില്ല. സര്‍ക്കാര്‍ എന്ന ഘടകത്തേക്കാള്‍ വ്യക്തിപരമായും മാധ്യമരംഗവുമായി ബന്ധപ്പെട്ടും പുലര്‍ത്തുന്ന ധാര്‍മികതയാണ് ഈ അവാര്‍ഡ് നിരസിക്കുന്നതിന് പിന്നില്‍. സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറായ ഒരു മാധ്യമപ്രവര്‍ത്തകനു മേലും ഞാന്‍ എന്റെ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് അവാര്‍ഡ് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.

പക്ഷെ, നാളെ നിങ്ങള്‍ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുള്ള ഒരു സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സ്വീകരിക്കരുതെന്നാണ് എന്റെ നിലപാടും വിശ്വാസവും. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ വൈ എസ് ആര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബഹുമാനപൂര്‍വ്വം നിരസിക്കുകയാണ്,’ പി. സായ്നാഥ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News